‘അക്രമണോത്സുക ബാറ്റിങ്ങിൽ ശ്രമം മികച്ച സ്കോർ നേടാൻ; ഒരു പന്തിൽ കളിയുടെ വിധി മാറാം’
Mail This Article
വിക്രം റാത്തോഡ് ബാറ്റിങ് കോച്ച്, ഇന്ത്യ
∙ആദ്യം ബാറ്റ് ചെയ്തു ഭേദപ്പെട്ട സ്കോർ നേടുമ്പോഴും അടുത്ത കാലത്തായി ഇന്ത്യയ്ക്കു വിജയിക്കാനാകാത്തത് എന്തുകൊണ്ടാണ്?
ബാറ്റിങ്ങിൽ ഇന്ത്യയുടെ സമീപനം കൂടുതൽ ആക്രമണോത്സുകമാണ്. ആദ്യം ബാറ്റ് ചെയ്യുമ്പോൾ ആ പിച്ചിലെ മികച്ച സ്കോറോ കൂടുതലോ നേടാനാണ് ശ്രമിക്കുന്നത്.
∙എന്നിട്ടും മികച്ച സ്കോർ പ്രതിരോധിക്കാൻ പറ്റാതെ പോകുന്നതെന്താണ്.?
ആദ്യം ബാറ്റ് ചെയ്ത്, സ്കോർ പ്രതിരോധിക്കുന്നത് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ടീം. പലപ്പോഴും ടോസ് നിർണായകമാകുന്നതായി കാണാം. ചിലപ്പോഴൊക്കെ, രണ്ടാമത്തെ ഇന്നിങ്സിൽ മഞ്ഞുവീഴ്ച മൂലം പ്രശ്നങ്ങളുണ്ടാകുന്നു. എങ്കിലും പല കളികളും അവസാന ഓവറിലും മറ്റുമാണു തീരുന്നത്. അത്തരം സന്ദർഭങ്ങളിൽ ഒരു പന്തിൽ വിധി മാറാമല്ലോ..
∙ഈ പരമ്പരയിൽ ഉൾപ്പെടാത്ത ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള താരങ്ങളുടെ പകരക്കാർ ആരൊക്കെയാണ്?
ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ്, ഇടംകൈ പേസർ അർഷ്ദീപ് സിങ് എന്നിവർ ടീമിനൊപ്പം ചേർന്നു കഴിഞ്ഞു. ശ്രേയസ് അയ്യരും ഉടൻ എത്തും. ആരൊക്കെ കളിക്കുമെന്നത് മത്സര സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കും.
ടെംബ ബാവുമ ക്യാപ്റ്റൻ, ദക്ഷിണാഫ്രിക്ക
∙കാര്യവട്ടത്ത് താങ്കൾ രണ്ടാം തവണയാണ് കളിക്കാനിറങ്ങുന്നത്. എന്തൊക്കെയാണു പ്രതീക്ഷകൾ.?
2019ൽ ദക്ഷിണാഫ്രിക്കൻ എ ടീമിന്റെ ഭാഗമായാണ് ഞാൻ ഇവിടെ കളിക്കാനെത്തിയത്. 3 വർഷത്തിനു ശേഷം വീണ്ടും ഇവിടെ എത്തുമ്പോൾ പിച്ചിൽ കാര്യമായ മാറ്റം ഉണ്ടായതായി തോന്നുന്നില്ല. ബാറ്റർമാരെ നന്നായി പിന്തുണയ്ക്കുന്ന പിച്ചാണെന്നാണ് വിലയിരുത്തൽ. ബൗണ്ടറികൾ നേടുന്നതുപോലെതന്നെ വിക്കറ്റിനിടയിലെ ഓട്ടവും ഇവിടെ പ്രധാനപ്പെട്ടതാണ്. ടോസും നിർണായകമാകും.
∙ഇന്ത്യൻ ടീമിൽ നിന്നുണ്ടായേക്കാവുന്ന പ്രധാന വെല്ലുവിളികൾ?
ന്യൂബോൾ കളിക്കുന്നതിൽ ഞങ്ങളുടെ ടീമിന്റെ സമീപകാല പ്രകടനം അത്ര മികച്ചതല്ല. ജസ്പ്രീത് ബുമ്രയെപ്പോലുള്ള മികച്ച ന്യൂബോൾ ബോളർമാർ ഇന്ത്യൻ ടീമിലുണ്ട്. ആ പ്രശ്നം അതിജീവിച്ചാൽ പിന്നെ സ്കോറിങ് റേറ്റ് ഉയർത്താൻ കഴിവുള്ള താരങ്ങൾ ഞങ്ങളുടെ ടീമിലുണ്ട്.
∙വരുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരേ ഗ്രൂപ്പിലാണല്ലോ.
ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ഇന്ത്യ. അവർക്കെതിരെ ഒരു ട്വന്റി20 പരമ്പര സ്വന്തമാക്കാൻ സാധിച്ചാൽ അതു ഞങ്ങൾക്കു തരുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.
English Summary: Interview with Vikram Rathor and Temba Bavuma