രോഹിത്തിന്റെയും കോലിയുടെയും വമ്പൻ കട്ടൗട്ടുകൾ; ഹിറ്റ്മാന്റെ അടിയെന്ന് മുംബൈ ഇന്ത്യൻസ്
Mail This Article
തിരുവനന്തപുരം∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20യിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെയും മുൻ ക്യാപ്റ്റൻ വിരാട് കോലിയെയും സ്വീകരിക്കാൻ ആരാധകർ സ്റ്റേഡിയത്തിനു സമീപം ഉയർത്തിയതു കൂറ്റന്‍ കട്ടൗട്ടുകൾ. കേരളത്തിലെ രോഹിത് ശർമ ആരാധകർ കാര്യവട്ടം സ്റ്റേഡിയത്തിനു സമീപം വമ്പൻ കട്ടൗട്ട് സ്ഥാപിച്ചപ്പോൾ അതേവലുപ്പത്തിൽ കോലിയുടെ കട്ടൗട്ടും തൊട്ടടുത്ത് ഉയർന്നു.
കേരളത്തിലെ ആരാധകരുടെ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ രോഹിത് ശർമ നയിക്കുന്ന ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിനും സാധിച്ചില്ല. കട്ടൗട്ടിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ അവർ പങ്കുവച്ചു. ‘‘അടികൾ പലവിധം, സെവൻസിനടി, പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി’’– എന്നാണ് മുംബൈ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം. ഇന്നത്തെ മത്സരത്തിനായി ഒരുക്കിയത് ബാറ്റിങ് പിച്ചാണെന്നാണു സൂചന. സ്റ്റേഡിയത്തിലെ 10 പിച്ചുകളിൽ അഞ്ചാം പിച്ചാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ ഇവിടെ നടന്ന 3 രാജ്യാന്തര മത്സരങ്ങളിലും ഉപയോഗിക്കാത്ത പിച്ചാണിത്. തിരുവനന്തപുരത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. മഴയ്ക്കു സാധ്യത കുറവ്. മത്സരത്തുടക്കത്തിൽ 28 ഡിഗ്രിയായിരിക്കും താപനില. കളി അവസാനിക്കുന്ന ഘട്ടത്തിൽ ഒരു ഡിഗ്രിയെങ്കിലും കുറയും.
English Summary: Mumbai Indians shared an image of Rohit Sharma's cut out