പരുക്കിനു സാധ്യതയുണ്ടായിട്ടും ബുമ്രയെ എന്തിനു കളിപ്പിച്ചു: ചോദ്യവുമായി പാക്ക് മുൻ താരം
Mail This Article
ഇസ്‍ലാമബാദ്∙ പരുക്കേൽക്കാനുള്ള സാധ്യതയുണ്ടായിട്ടും പേസർ ജസ്പ്രീത് ബുമ്രയെ എന്തിനാണു തിരക്കിട്ട് ഇന്ത്യന്‍ ടീമിൽ തിരികെയെത്തിച്ചതെന്ന് പാക്കിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. ജസ്പ്രീത് ബുമ്ര ട്വന്റി20 ലോകകപ്പിൽ കളിക്കില്ലെന്നു റിപ്പോർട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് യുട്യൂബ് ചാനലിൽ കനേരിയ നിലപാടു വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ബുമ്ര കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു.
‘‘ട്വന്റി20 ലോകകപ്പിൽ ബുമ്ര നേരിട്ടു മടങ്ങിയെത്തുന്നതായിരുന്നു അദ്ദേഹത്തിനു നല്ലത്. പരിശീലന മത്സരങ്ങളുടെ ഭാഗമായി, അദ്ദേഹത്തിനു ഫോം കണ്ടെത്താമായിരുന്നു. ബുമ്രയ്ക്കു ഫോമിലേക്കു തിരികെയെത്താൻ അധികം സമയമൊന്നും ആവശ്യമില്ല. ഇപ്പോൾ ബുമ്രയ്ക്കു വീണ്ടും പരുക്കേറ്റു. പരുക്കിനു സാധ്യതയുണ്ടായിട്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാ മത്സരങ്ങളും അദ്ദേഹം കളിച്ചു. ബുമ്ര മടങ്ങിവരാൻ തയാറാണോയെന്നു മെഡിക്കൽ സംഘം പരിശോധിച്ചു ഉറപ്പുവരുത്തണമായിരുന്നു’’– കനേരിയ വ്യക്തമാക്കി.
പുറംവേദനയെത്തുടർന്ന് കാര്യവട്ടം ട്വന്റി20യിൽ ബുമ്ര കളിച്ചിരുന്നില്ല. ബുമ്രയ്ക്കു പകരം മുഹമ്മദ് സിറാജിനെ ബിസിസിഐ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 ടീമിലെടുത്തു. പരുക്കു കാരണം ബുമ്രയ്ക്ക് ഏഷ്യാ കപ്പ് മത്സരങ്ങൾ നഷ്ടമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരങ്ങൾ കളിച്ചാണു താരം ടീം ഇന്ത്യയിലേക്കു തിരികെയെത്തിയത്. തൊട്ടുപിന്നാലെയാണു പുറംവേദന അനുഭവപ്പെട്ടത്.
English Summary: Danish Kaneria blames BCCI for rushing Jasprit Bumrah back and causing his latest injury