ജെമീമ റോഡ്രിഗസിന്റെ ബാറ്റിങ് വെടിക്കെട്ട്, അർധസെഞ്ചറി; ശ്രീലങ്കയെ തകര്ത്തുവിട്ട് ഇന്ത്യ
Mail This Article
സിൽഹെറ്റ് (ബംഗ്ലദേശ്) ∙ മിക്ക ബാറ്റർമാരും പതറിയ പിച്ചിൽ ജമൈമ റോഡ്രിഗസിന്റെ ബാറ്റിങ് വെടിക്കെട്ട്; ശ്രീലങ്കയ്ക്കെതിരെ 41 റൺസ് ജയത്തോടെ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്കു നല്ല തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജമൈമയുടെ ഉജ്വല അർധസെഞ്ചറിയുടെ (53 പന്തിൽ 76) മികവിൽ 20 ഓവറിൽ 6 വിക്കറ്റിന് 150 റൺസെടുത്തു. ലങ്കയുടെ മറുപടി 18.2 ഓവറിൽ 109 റൺസിലൊതുങ്ങി. ഇന്ത്യയ്ക്കു വേണ്ടി ഡി. ഹേമലത 3 വിക്കറ്റും ദീപ്തി ശർമ, പൂജ വസ്ത്രാകർ എന്നിവർ 2 വിക്കറ്റ് വീതവും നേടി. ജമൈമയാണു പ്ലെയർ ഓഫ് ദ് മാച്ച്.
ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. ബാറ്റർമാർ ബുദ്ധിമുട്ടിയ ബൗൺസ് കുറഞ്ഞ പിച്ചിൽ 11 ഫോറും ഒരു സിക്സും നേടിയായിരുന്നു ജമൈമയുടെ പ്രത്യാക്രമണം. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന (10), സഹ ഓപ്പണർ ഷെഫാലി വർമ്മ (6) എന്നിവർ പെട്ടെന്നു മടങ്ങിയതിനു പിന്നാലെ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനൊപ്പം (30 പന്തിൽ 33) മൂന്നാം വിക്കറ്റിൽ ജമൈമ 71 പന്തിൽ 92 റൺസ് കൂട്ടിച്ചേർത്തു. 38 പന്തിൽ അർധശതകം നേടിയ ജമൈമ കരിയറിലെ തന്റെ ഉയർന്ന വ്യക്തിഗത സ്കോറും സ്വന്തമാക്കി. ഡെത്ത് ഓവറുകളിൽ തുടരെ വിക്കറ്റുകൾ നേടി ലങ്കൻ ബോളർമാർ തിരിച്ചുവരവു നടത്തി.
മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ 13 റൺസ് നേടി ലങ്ക കുതിപ്പു നടത്തിയെങ്കിലും പിന്നീട് ഇടയ്ക്കിടെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പിടിമുറുക്കി. ഓപ്പണർ ഹർഷിത സമരവിക്രമ (20 പന്തിൽ 26), മധ്യനിര താരം ഹസിനി പെരേര (32 പന്തിൽ 30) എന്നിവർ ഒഴികെയുള്ളവർക്കു നിലയുറപ്പിക്കാനായില്ല.
English Summary: Asia Cup Women's Cricket; India vs Sri Lanka Match Updates