ADVERTISEMENT

ഇസ്‍ലാമബാദ്∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങിയതിനു പിന്നാലെ വാർത്താ സമ്മേളനത്തിൽ പരിശീലകന്റെ ‘തമാശ’. ട്വന്റി20 പരമ്പരയിലെ ആറാം മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനൊടുവിൽ വാര്‍ത്താ സമ്മേളനത്തിന് എത്തിയതായിരുന്നു പാക്കിസ്ഥാന്റെ ബോളിങ് പരിശീലകൻ ഷോൺ ടൈറ്റ്. തന്റെ ടീം വലിയ തോൽവികൾ വഴങ്ങുമ്പോൾ മാത്രമാണു താൻ വാർത്താ സമ്മേളനത്തിന് എത്തുന്നതെന്ന് ടൈറ്റ് മാധ്യമങ്ങളോടു പറഞ്ഞു.

‘വളരെ മോശം രീതിയിൽ ഞങ്ങൾ തോൽ‌ക്കുമ്പോള്‍ അവർ എന്നെയാണ് അയക്കാറ്’– വാർത്താ സമ്മേളനത്തിനെത്തിയപ്പോൾ ടൈറ്റ് പ്രതികരിച്ചു. അഞ്ചാം ട്വന്റി20യിൽ പാക്കിസ്ഥാൻ വലിയ ജയം സ്വന്തമാക്കിയപ്പോൾ സ്പിന്നർ ശദബ് ഖാനായിരുന്നു വാർത്താ സമ്മേളനത്തിനെത്തിയത്. ‘‘ ഇംഗ്ലണ്ട് വളരെ നന്നായി ആക്രമിച്ചു കളിച്ചു. നേരിട്ട എല്ലാ പന്തുകളും ബൗണ്ടറി കടത്താൻ ശ്രമിച്ചു. ആദ്യ മൂന്ന് ഓവറുകളിൽ അതു പ്രവർത്തിച്ചു. ഇതോടെ പാക്കിസ്ഥാന്റെ ബോളർമാർ കുറച്ചുപിന്നോട്ടുപോയി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് അധികം പിഴവുകളൊന്നും വന്നിട്ടില്ല. ഇംഗ്ലണ്ടിന്റേത് മികച്ച ബാറ്റിങ്ങായിരുന്നു’’– ടൈറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് പാക്കിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 169 റൺസ്. ക്യാപ്റ്റൻ ബാബർ‌ അസം അര്‍ധ സെ‍ഞ്ചറിയുമായി പുറത്താകാതെ നിന്നു. 59 പന്തുകൾ നേരിട്ട ബാബർ 87 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 33 പന്തുകൾ ബാക്കിനിൽക്കെയാണ് ഇംഗ്ലണ്ട് വിജയ റൺസ് കുറിച്ചത്. ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്ത ഇംഗ്ലിഷ് ഓപ്പണർ ഫിൽ സാൾട്ട് പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു. 41 പന്തുകളിൽനിന്ന് 88 റണ്‍സാണ് സാൾട്ട് നേടിയത്.

English Summary: Shaun Tait's epic reaction to Pakistan's embarrassing loss floors reporters in press conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com