ADVERTISEMENT

മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനായില്ലെങ്കിലും ലോകകപ്പ് ചർച്ചകളിൽ സജീവമാണ് മലയാളി താരം സഞ്ജു സാംസൺ. സഞ്ജുവിനെ ലോകകപ്പ് ടീമിൽ എടുക്കാത്തതിനെതിരെ ബിസിസിഐയ്ക്കെതിരെ രൂക്ഷമായ ആരാധക രോഷമുയര്‍ന്നു. ഇപ്പോഴിതാ ലോകകപ്പിലെ വിജയികൾക്കുള്ള സമ്മാനത്തുകയുടെ പേരിലും സഞ്ജുവിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്.

ട്വന്റി20 ലോകകപ്പിലെ വിജയികൾക്ക് 13 കോടി രൂപയോളമാണു സമ്മാനത്തുകയായി ലഭിക്കുക. കഴിഞ്ഞ ദിവസമാണ് ഐസിസി സമ്മാനത്തുക എത്രയെന്നു പ്രഖ്യാപിച്ചത്. എല്ലാ വർഷവും നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ വിജയികൾക്ക് കിട്ടുന്നത് 20 കോടി രൂപയാണ്. ക്രിക്കറ്റിലെ ലോകരാജ്യങ്ങൾ മാറ്റുരയ്ക്കുന്ന മത്സരത്തിലെ സമ്മാനത്തുക അതിലും ഏഴു കോടി കുറവാണ്.

ഐസിസിയുടെ പ്രഖ്യാപനം രസിക്കാതിരുന്ന ചില ആരാധകർ രാജസ്ഥാൻ റോയൽസിന്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും വരെ ഇതിലും വലിയ തുക ഐപിഎല്ലിൽനിന്നു മാത്രം ലഭിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. ലോകകപ്പ് മത്സരങ്ങൾ എല്ലാം കളിച്ച് കിരീടം നേടിയ ഒരു ടീമിന് ലഭിക്കുന്ന ആകെ തുകയേക്കാൾ അധികം ഐപിഎല്ലിലെ ഒരു ടീമിന്റെ ക്യാപ്റ്റന് രണ്ടു മാസത്തിൽ ലഭിക്കുന്നുണ്ടെന്നാണ് ആരാധകരുടെ പരിഹാസം.

ഐപിഎല്ലിലെ രണ്ടാം സ്ഥാനക്കാർക്കു 13 കോടി രൂപയാണു സമ്മാനത്തുക. ലോകകപ്പിലെ എല്ലാ സമ്മാനത്തുകകളും കൂട്ടിയാൽ 45.6 കോടി രൂപയോളം വരുമെന്നും കഴിഞ്ഞ ഐപിഎൽ സീസണിൽ രോഹിത് ശർമ, വിരാട് കോലി, കെ.എല്‍. രാഹുൽ എന്നിവരുടെ മാത്രം വരുമാനം കൂട്ടിയാൽ അത് 48 കോടി വരുമെന്നാണ് ഒരു ആരാധകന്റെ കണ്ടെത്തൽ. ഈ മാസം 16ന് ഓസ്ട്രേലിയയിലാണ് ട്വന്റി20 ലോകകപ്പ് തുടങ്ങുന്നത്. ഇന്ത്യയുൾപ്പെടെ എട്ട് ടീമുകൾ സൂപ്പർ‌ 12 റൗണ്ടിലേക്കു നേരിട്ടെത്തിയപ്പോൾ, നാലു ടീമുകള്‍ യോഗ്യതാ മത്സരങ്ങൾ കളിച്ച് സൂപ്പർ 12 കളിക്കും.

English Summary: 'Sanju Samson's IPL fee more than ICC T20 World Cup prize money': Memes and jokes flood in after ICC's big announcement

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com