ADVERTISEMENT

ഗുവാഹത്തി∙ ബാറ്റിങ്ങിനെത്തിയവരെല്ലാം വെടിക്കെട്ട് തീർത്ത മത്സരമായിരുന്നു ഇന്ത്യ– ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20. മത്സരത്തിൽ 16 റൺസിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസിന് അവസാനിച്ചു. ദക്ഷിണാഫ്രിക്ക താരം ഡേവിഡ് മില്ലർ 47 പന്തിൽ 106 റൺസ് അടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

ഇന്ത്യൻ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയവരെല്ലാം തിളങ്ങി. രോഹിത് ശര്‍മ (37 പന്തില്‍ 43), കെ.എല്‍. രാഹുല്‍ (28 പന്തില്‍ 57), വിരാട് കോലി (28 പന്തില്‍ 49), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 61), ദിനേഷ് കാർത്തിക്ക് (ഏഴു പന്തിൽ 17) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനങ്ങൾ. ഇന്ത്യൻ ബാറ്റിങ്ങിനിടെ അവസാന ഓവറിൽ ഗ്രൗണ്ടിൽവച്ച് വിരാട് കോലിയും ദിനേഷ് കാർത്തിക്കും തമ്മിൽ നടത്തിയ സംഭാഷണമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയം.

കഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കയ്ക്കായി അവസാന ഓവർ എറിയാനെത്തിയത്. ഈ ഓവറിലെ മുഴുവൻ പന്തും നേരിട്ടത് ദിനേഷ് കാർത്തിക്കായിരുന്നു. ഒരു ഫോറും രണ്ട് സിക്സുകളും ദിനേഷ് കാര്‍ത്തിക്ക് ഈ ഓവറിൽ‌ അടിച്ചെടുത്തു. ആദ്യ നാലു പന്തുകൾക്കു ശേഷം ദിനേഷ് കാർത്തിക്ക് കോലിയുടെ അടുത്തേക്കു പോയി സംസാരിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. അർധസെ‍ഞ്ചറി തികയ്ക്കാൻ ഒരു റൺ മാത്രമായിരുന്നു കോലിക്കു വേണ്ടിയിരുന്നത്.

സ്ട്രൈക്ക് മാറാമെന്നു കാർത്തിക്ക് പറഞ്ഞെങ്കിലും കോലി ഇതു നിരസിച്ചു. ദിനേഷ് കാര്‍ത്തിക്കിനോടും തന്നെ തുടർന്നും ബാറ്റു ചെയ്യാൻ മുൻ ഇന്ത്യൻ നായകൻ ആവശ്യപ്പെടുകയായിരുന്നു. അവസാന ഓവറിൽ 16 റൺസാണ് ദിനേഷ് കാർത്തിക്ക് അടിച്ചെടുത്തത്. അർധസെഞ്ചറി തികയ്ക്കാൻ സ്ട്രൈക്ക് കൈമാറേണ്ടതില്ലെന്ന കോലിയുടെ നിലപാട് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലാണ്.

English Summary: Virat Kohli, Batting On 49, Asks Dinesh Karthik To Keep Strike For Last 2 Balls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com