പിടിച്ചടക്കാൻ ഇന്ത്യ; ബോളിങ്ങിനെക്കുറിച്ച് ഇപ്പോഴും ചോദ്യങ്ങൾ ബാക്കി?
Mail This Article
ഇൻഡോർ∙ ട്വന്റി20 ലോകകപ്പിനു മുൻപ് അവസാനവട്ട തയാറെടുപ്പിന് ഇന്ത്യ ഇന്നു ദക്ഷിണാഫ്രിക്കയെ നേരിടും. 2–0 ലീഡ് നേടി 3 മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയെങ്കിലും ഈ കളിയിലും വിജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെ ഓസ്ട്രേലിയയിലേക്കു വിമാനം കയറാമെന്ന് പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. ഹോൾക്കർ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മുതലാണ് മത്സരം. ഡിഡി സ്പോർട്സ്, സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഡിസ്നി ഹോട്സറ്റാറിലും തത്സമയം.
കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ തുടക്കത്തിൽത്തന്നെ പുറത്തായതിനു പിന്നാലെ ഇന്ത്യൻ ബാറ്റിങ്നിര ഉജ്വല പ്രകടനങ്ങളിലൂടെ കരുത്തു വീണ്ടെടുത്തിട്ടുണ്ട്. അതേസമയം, ബോളിങ്ങിനെക്കുറിച്ച് ഇപ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്.
തിരുവനന്തപുരത്ത് ഗംഭീര പ്രകടനം നടത്തിയ അർഷ്ദീപ് സിങ് ഗുവാഹത്തിയിൽ തന്റെ ആദ്യ ഓവർ 2 വിക്കറ്റോടെ തുടങ്ങിയെങ്കിലും മൊത്തത്തിൽ 62 റൺസ് വഴങ്ങി.
കോലിക്കും രാഹുലിനും വിശ്രമം
ഇൻഡോർ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ വിരാട് കോലിക്കും കെ.എൽ.രാഹുലിനും ഇന്ത്യ വിശ്രമം നൽകി. ആറിനാണ് ടീം ഇന്ത്യ ലോകകപ്പിനായി ഓസ്ട്രേലിയയിലേക്കു പുറപ്പെടുന്നത്. അന്ന് ഇരുവരും ടീമിനൊപ്പം ചേരും.
English Summary: India vs South Africa T20