ADVERTISEMENT

ന്യൂഡൽഹി ∙ പരുക്കേറ്റ ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുമ്ര ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നു പുറത്തായെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർ‍ഡ് (ബിസിസിഐ) സ്ഥിരീകരിച്ചു. പകരക്കാരനെ വൈകാതെ തീരുമാനിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. 23നു പാക്കിസ്ഥാനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിൽ പന്തെറിയുന്ന പേസർമാർ ആരൊക്കെയാണെന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥയിലാണ് ടീം ഇന്ത്യ. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ബുമ്രയ്ക്കു പകരം പേസർ മുഹ‌മ്മദ് സിറാജിനെ ഉൾപ്പെടുത്തിയിരുന്നു. ഉമേഷ് യാദവും ടീമിലുണ്ട്. കോവിഡ് ബാധയെത്തുടർന്ന് പരമ്പരയിൽ നിന്നു പുറത്തുപോയ ഷമിയെ ആണ് പകരക്കാനായി ലോകകപ്പിന് അയക്കുന്നതെങ്കിൽ മത്സരപരിചയമില്ലാതെ കളിക്കേണ്ടി വരുമെന്ന പ്രശ്നമുണ്ട്. പരമ്പരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്‍ച വച്ച  ദീപക് ചാഹറും ലോകകപ്പ് റിസർവ് താരമാണ്. 

മുൻനിര ബാറ്റർമാർ കത്തിക്കയറിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഗുവാഹത്തി ട്വന്റി20യിൽ ജയിക്കാൻ 238 റൺസ് എന്ന വമ്പൻ ടോട്ടൽ ഉയർത്തിയിട്ടും വെറും 16 റൺസിന് മാത്രമായിരുന്നു ഇന്ത്യൻ ജയം. യുവതാരം അർഷ്ദീപ് സിങ് മികച്ച ഫോമിലാണെങ്കിലും ഗുവാഹത്തിയിൽ നിറം മങ്ങി.തിരുവനന്തപുരത്ത് ഗംഭീര പ്രകടനം നടത്തിയ അർഷ്ദീപ് സിങ് ഗുവാഹത്തിയിൽ തന്റെ ആദ്യ ഓവർ 2 വിക്കറ്റോടെ തുടങ്ങിയെങ്കിലും മൊത്തത്തിൽ 62 റൺസ് വഴങ്ങി. അവസാന 2 ഓവറിൽ ജയിക്കാൻ 63 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയിരുന്നത്. അർഷ്ദീപ് സിങ് എറിഞ്ഞ 19–ാം ഓവറിൽ 26 റൺസ് പിറന്നതോടെ  അന്തിമ ഓവറിൽ വിജയലക്ഷ്യം 37 റൺസായി.  എന്നാൽ, അക്ഷർ പട്ടേൽ എറിഞ്ഞ ഓവറി‍ൽ  21 റൺസ് പിറന്നു. ഹർഷൽ പട്ടേലിനു പുറമേ ലോകകപ്പ് ടീമിലെ പ്രധാന ബോളർമാരായ ഭുവനേശ്വർ കുമാറും ഫോം ഔട്ടാണ്.

അതേസമയം, യുസ്‌വേന്ദ്ര ചെഹലും അക്ഷർ പട്ടേലും ആർ. അശ്വിനുമടങ്ങുന്ന സ്പിൻവിഭാഗത്തെക്കുറിച്ച് വലിയ വേവലാതിയില്ല. ബാറ്റിങ്ങിൽ മുൻനിര താരങ്ങളൊക്കെ ഏറെക്കുറെ ഫോമിലാണ്. വിക്കറ്റ് കീപ്പർ ബാറ്റർമാരായ ദിനേഷ് കാർത്തിക്കിനും ഋഷഭ് പന്തിനും ബാറ്റിങ്ങിന് അവസരങ്ങൾ കിട്ടുന്നില്ലെന്നതു മാത്രമാണ് പ്രശ്നം.

English Summary: Jasprit Bumrah officially ruled out of T20 WC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com