ADVERTISEMENT

ഇൻഡോർ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ നിരവധി പുതിയ പരീക്ഷണങ്ങളുമായാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. കെ.എൽ.രാഹുൽ,വിരാട് കോലി, ഭുവനേശ്വർ യാദവ് എന്നിവർക്കു പകരം ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവർ ടീമിൽ ഇടം നേടി. ബാറ്റിങ് ലൈനപ്പിലും മാറ്റങ്ങളുണ്ടായി. രോഹിത് ശർമയ്ക്കൊപ്പം ഋഷഭ് പന്ത് ഇന്നിങ്സ് ഓപ്പൺ ചെയ്തപ്പോൾ ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക് എന്നിവർ മൂന്നും നാലും സ്ഥാനത്തിറങ്ങി.

നാലാം നമ്പറിൽ സൂര്യകുമാർ യാദവിനു പകരമാണ് ദിനേഷ് കാർത്തിക്കിനെ ഇറക്കിയത്. സൂര്യ അഞ്ചാം സ്ഥാനത്തും. നാലാം നമ്പറിൽ ഇറങ്ങിയ കാർത്തിക്ക് തകർപ്പൻ ബാറ്റിങ് പ്രകടനവുമാണ് കാഴ്ചവച്ചത്. 21 പന്തിൽ നാലു ഫോറും നാലു സിക്സു സഹിതം 46 റണ്‍സെടുത്ത കാർത്തിക്കായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. എന്നാൽ കാർത്തിക്കിന്റെ ബാറ്റിങ് കണ്ട് തന്റെ നാലാം സ്ഥാനം പരുങ്ങലിലാണെന്ന് തമാശയായി പറയുകയാണ് സൂര്യകുമാർ യാദവ്. മത്സരശേഷം സൂര്യകുമാറിനോട് കാർത്തിക്കിന്റെ ബാറ്റിങ്ങിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ പരാമർശം

‘ഡികെ(ദിനേശ് കാർത്തിക്)യ്ക്ക് കുറച്ചു ഗെയിം ടൈം ലഭിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ട് എന്റെ നാലാം നമ്പർ പരുങ്ങലിലാണെന്നാണ് കരുതുന്നത്. ഞാൻ അതേക്കുറിച്ച് അധികം അലോചിച്ചിരുന്നില്ല. എന്നാൽ ഞാൻ അതിലേക്ക് നോക്കുകയാണ്. അദ്ദേഹവുമായി ചേർന്ന് ഒരു കൂട്ടുകെട്ട് എനിക്ക് കണ്ടെത്തേണ്ടതുണ്ട്. ഈ മത്സരത്തിൽ അത് നടന്നില്ല.’– സൂര്യകുമാർ പറഞ്ഞു. 

ഈ കലണ്ടർ വർഷം 50 സിക്സറുകൾ പറത്തിയല്ലോ എന്ന ചോദ്യത്തിന് താൻ സ്റ്ററ്റ്സുകൾ നോക്കാറില്ലെന്ന് സൂര്യകുമാർ പറഞ്ഞു. മത്സരം ആവശ്യപ്പെടുമ്പോൾ അതൊക്കം സംഭവിച്ചുപോകുന്നതാണ്. ഈ കണക്കുകളും മറ്റും സുഹൃത്തുക്കൾ വാട്സാപ്പിൽ അയച്ചു തരാറുണ്ട്. എന്നാൽ ഞാൻ അതൊന്നും പിന്തുടരാറില്ല. ആസ്വദിച്ച് കളിക്കുക എന്നതു മാത്രമാണ് എന്റെ ചിന്തയെന്നും സൂര്യകുമാർ പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20യിൽ പരമ്പരയിലെ താരമാണ് സൂര്യകുമാർ യാദവ്. ആദ്യ രണ്ടു മത്സരങ്ങളിൽ 50*, 61 എന്നിങ്ങനെ അർ‌ധസെഞ്ചറികൾ നേടി തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂര്യ അവസാന മത്സരത്തിൽ എട്ടു റൺസിന് പുറത്തായിരുന്നു. പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. 

English Summary: "My No. 4 Spot Is In Trouble": Suryakumar Yadav's Epic Take On Dinesh Karthik's Indore Performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com