രണ്ടു പന്തു കൂടി ബാറ്റു ചെയ്യാൻ കിട്ടിയെങ്കിൽ..., പൊരുതി നിന്ന് സഞ്ജു, ഇന്ത്യയ്ക്കു തോൽവി
Mail This Article
ലക്നൗ ∙ 2 പന്ത് കൂടി സഞ്ജുവിന് ബാറ്റു ചെയ്യാൻ കിട്ടിയിരുന്നെങ്കിൽ... ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ 9 റൺസ് തോൽവിയിൽ നിരാശരായ ആരാധകർ ഇങ്ങനെ മനസ്സിൽ പലവട്ടം പറഞ്ഞിട്ടുണ്ടാകും. തബരേസ് ഷംസിയെറിഞ്ഞ അവസാന ഓവറിൽ 30 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.
ഒരു സിക്സും 3 ഫോറും ഉൾപ്പെടെ സഞ്ജു സാംസണിന് നേടാനായത് 20 റൺസ്. അതിനു മുൻപുള്ള 2 ഓവറുകളിൽ സഞ്ജുവിന് ബാറ്റിങ്ങിന് കാര്യമായ അവസരം ലഭിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സ്കോർ: ദക്ഷിണാഫ്രിക്ക– 40 ഓവറിൽ 4ന് 249. ഇന്ത്യ– 40 ഓവറിൽ 8ന് 240. 63 പന്തിൽ പുറത്താകാതെ 86 റൺസ് നേടിയ സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മഴമൂലം മത്സരം 40 ഓവറാക്കി ചുരുക്കുകയായിരുന്നു.
ഡേവിഡ് മില്ലറുടെയും (75 നോട്ടൗട്ട്) ഹെൻറിച്ച് ക്ലാസന്റെയും (74 നോട്ടൗട്ട്) അർധ സെഞ്ചറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക 249 റൺസെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്ന സന്ദർശകരെ തുടക്കത്തിൽ ഇന്ത്യൻ പേസർമാർ വിറപ്പിച്ചു. ആദ്യ 10 ഓവറിൽ അവർക്കു നേടാനായത് 41 റൺസ് മാത്രം. തുടരെ 2 വിക്കറ്റുകൾ വീഴ്ത്തി ഷാർദൂൽ ഠാക്കൂർ ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക നാലിന് 110 എന്ന നിലയിൽ തകർന്നു. മില്ലറും ക്ലാസനും ചേർന്നുള്ള 139 റൺസിന്റെ 5–ാം വിക്കറ്റ് കൂട്ടുകെട്ടാണ് അവരെ കരകയറ്റിയത്. ഡെത്ത് ഓവറിൽ വീണ്ടും ഇന്ത്യൻ ബോളർമാർ നിരാശപ്പെടുത്തി. ഇന്നലെ അവസാന 5 ഓവറിൽ 54 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിൽ ശിഖർ ധവാൻ (4), ശുഭ്മൻ ഗിൽ (3), ഋതുരാജ് ഗെയ്ക്‌വാദ് (19), ഇഷൻ കിഷൻ (20) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ശ്രേയസ് അയ്യരും (50) സഞ്ജുവും ചേർന്നാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. അഞ്ചാം വിക്കറ്റിൽ ഇവർ 67 റൺസ് നേടി. ആറാം വിക്കറ്റിൽ ഷാർദൂൽ ഠാക്കൂറും (33) സഞ്ജുവും ചേർന്ന് നേടിയ 93 റൺസ് വിജയപ്രതീക്ഷയുണർത്തി. എന്നാൽ 38–ാം ഓവറിൽ ഷാർദൂൽ പുറത്തായതോടെ സഞ്ജുവിന് പിന്തുണ നൽകാൻ ആളില്ലാതായി.
English Summary: Sanju Samson's Unbeaten 86 In Vain As SA Beat India By 9 Runs