ADVERTISEMENT

അഡ്‍ലെയ്ഡ്∙ ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് നാലു റൺസ് വിജയം. നേരത്തേ തന്നെ ലോകകപ്പിൽനിന്നു പുറത്തായ അഫ്ഗാനിസ്ഥാൻ അവസാന പന്തുവരെ പോരാടിയ ശേഷമാണു ആതിഥേയർക്കു മുന്നില്‍ കീഴടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റു നഷ്ടത്തിൽ 164 റൺസെടുക്കാനേ അഫ്ഗാനിസ്ഥാനു സാധിച്ചുള്ളു.

ജയത്തോടെ ഏഴുപോയിന്റുമായി ഓസ്ട്രേലിയ ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. നാളത്തെ ശ്രീലങ്ക– ഇംഗ്ലണ്ട് മത്സരത്തിൽ ഇംഗ്ലണ്ട് തോറ്റാൽ ഓസീസിനു സെമി ഉറപ്പിക്കാം. മറുപടി ബാറ്റിങ്ങിൽ അവസാന പന്തുകളിൽ തകർത്തടിച്ച ഓൾ റൗണ്ടർ റാഷിദ് ഖാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍. 23 പന്തുകൾ നേരിട്ട റാഷിദ് 48 റൺസുമായി പുറത്താകാതെ നിന്നു. നാലു സിക്സും മൂന്നു ഫോറുമാണു താരം ബൗണ്ടറി കടത്തിവിട്ടത്.

ഓപ്പണർ റഹ്മാനുല്ല ഗുർബാസ് (17 പന്തിൽ 30), ഗുൽബദിൻ നയിബ് (23 പന്തിൽ 39), ഇബ്രാഹിം സദ്രാൻ (33 പന്തിൽ 26) എന്നിവരും അഫ്ഗാനിസ്ഥാനു വേണ്ടി തിളങ്ങി. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ്, ആദം സാംപ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ഗ്ലെൻ മാക്സ്‍വെല്ലിന്റെ അർധ സെഞ്ചറിയാണ് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. 32 പന്തിൽ 54 റൺസെടുത്ത് മാക്സ്‍വെൽ പുറത്താകാതെ നിന്നു.

മിച്ചൽ മാർഷും (30 പന്തിൽ 45) ഓസ്ട്രേലിയയ്ക്കായി തിളങ്ങി. ഓപ്പണർ ഡേവിഡ് വാര്‍ണർ‌ (18 പന്തിൽ 25), മാർകസ് സ്റ്റോയ്നിസ് (21 പന്തിൽ‌ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഒരു വിജയം പോലുമില്ലാതെയാണ് അഫ്ഗാനിസ്ഥാൻ സൂപ്പർ 12 റൗണ്ടിലെ മത്സരങ്ങൾ പൂർത്തിയാക്കിയത്. അഫ്ഗാനിസ്ഥാന്റെ അഞ്ചു കളികളിൽ രണ്ടെണ്ണത്തിൽ മഴ കാരണം പോയിന്റു പങ്കുവയ്ക്കുകയായിരുന്നു. രണ്ടു പോയിന്റുമായി ഒന്നാം ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ.

English Summary: Australia vs Afghanistan Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com