ADVERTISEMENT

സിഡ്നി ∙ അനായാസ ജയം ഉറപ്പിച്ച ഘട്ടത്തിൽ ഒന്നു പരിഭ്രമിച്ച് ചെറിയൊരു കൂട്ടത്തകർച്ച. ഒടുവിൽ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ ചിറകിലേറി നാടകീയ വിജയം. അവസാന ഓവറിൽ 2 പന്തു ശേഷിക്കെ, ശ്രീലങ്കയ്ക്കെതിരെ 4 വിക്കറ്റ് വിജയത്തോടെ, ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് സെമിയിൽ. ഇതോടെ, ആതിഥേയരും നിലവിലുള്ള ചാംപ്യന്മാരുമായ ഓസ്ട്രേലിയ പുറത്തായി. ഗ്രൂപ്പ് ഒന്നിൽ സൂപ്പർ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾക്ക് 7 പോയിന്റു വീതമുണ്ട്. മികച്ച നെറ്റ് റൺറേറ്റുള്ള കിവീസും ഇംഗ്ലണ്ടും സെമിയിൽ കടന്നു. 4 ഓവറിൽ 16 റൺസ് ‌മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി ലങ്കൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കിയ ഇംഗ്ലിഷ് ലെഗ് സ്പിന്നർ ആദിൽ റഷീദാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ശ്രീലങ്ക– 20 ഓവറിൽ 8 വിക്കറ്റിന് 141, ഇംഗ്ലണ്ട് 19.4 ഓവറിൽ 6ന് 144.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക്, 45 പന്തിൽ 67 റൺസ് അടിച്ചെടുത്ത ഓപ്പണർ പാത്തും നിസംഗ നല്ല തുടക്കം നൽകിയിരുന്നു.  പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്ത ലങ്ക പക്ഷേ പിന്നീട് മേധാവിത്വം കൈവിട്ടു. അവസാന 5 ഓവറി‍ൽ 25 റൺസ് മാത്രം സ്കോർ ചെയ്ത അവർക്ക് 5 വിക്കറ്റുകളും നഷ്ടമായി. 

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അലക്സ് ഹെയ്ൽസിന്റെയും (30 പന്തി‍ൽ 47) ക്യാപ്റ്റൻ ജോസ് ബട്‍ലറുടെയും (23 പന്തിൽ 29) കരുത്തിൽ ഇംഗ്ലണ്ട് ഒന്നാം വിക്കറ്റിൽ 45 പന്തി‍ൽ 75 റൺസ് നേടിയിരുന്നു. പിന്നീടുണ്ടായ കൂട്ടത്തകർച്ചയി‍ൽ നിന്നു പരാജയത്തിലേക്കു കൂപ്പുകുത്താതെ ടീമിനെ രക്ഷിച്ചത് സ്റ്റോക്സിന്റെ (36 പന്തിൽ 42) ഇന്നിങ്സാണ്. 

English Summary: Twenty 20 world cup: England vs Sri Lanka 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com