പിച്ചിലെ ‘ചതിക്കുഴി’ ബോളർമാർ കണ്ടില്ല; തോൽവിക്കു കാരണം കോലിയും കൂട്ടരും മാത്രമല്ല
Mail This Article
പവർപ്ലേയിൽ ഭുവനേശ്വർ കുമാർ എറിഞ്ഞ ഏതാനും മെയ്ഡൻ ഓവറുകളല്ലാതെ ഈ ടൂർണമെന്റിൽ ഓർത്തിരിക്കാൻ പാകത്തിൽ ഒന്നും തന്നെ ഇന്ത്യൻ ബോളർമാർ സമ്മാനിച്ചിട്ടില്ല. പേസും ബൗൺസും ആവോളം നൽകുന്ന ഓസീസ് പിച്ചുകളിൽ അത് മുതലെടുക്കാൻ ഒരിക്കൽപോലും നമ്മുടെ സ്പെഷലിസ്റ്റ് ബോളർമാർ ശ്രമിച്ചില്ല. അൽപമെങ്കിലും ആ ഭാഗത്തേക്ക് ശ്രദ്ധിച്ചത് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ മാത്രമായിരുന്നു. ബൗൺസറുകളിലൂടെയായിരുന്നു ടൂർണമെന്റിൽ പാണ്ഡ്യയുടെ ഭൂരിഭാഗം വിക്കറ്റ് നേട്ടങ്ങളും. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ സ്ഥിരതയോടെ എറിയാൻ സാധിക്കുന്ന ഒരാൾ പോലും ഇന്ത്യൻ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. അർഷ്ദീപ് സിങ്ങിന് പരിചയക്കുറവ് വിനയായപ്പോൾ മുഹമ്മദ് ഷമി ശരാശരിയിലും താഴെ ഒതുങ്ങി. ഇംഗ്ലണ്ടിനു മുൻപ് ഇന്ത്യൻ ബോളിങ് നിരയെ പവർപ്ലേയിൽ തന്നെ കശാപ്പുചെയ്തത് ബംഗ്ലദേശായിരുന്നു. അതിൽനിന്നു പാഠം പഠിക്കാൻപോലും ഇന്ത്യൻ ബോളർമാർ തയാറായില്ല. പരുക്കുമൂലമാണോ പരുക്കേൽക്കുമെന്ന പേടി മൂലമാണോ ബുമ്ര ഈ ലോകകപ്പിൽ ഇറങ്ങാത്തതെന്ന് ക്രിക്കറ്റ് ആരാധകർക്കിടയിൽ ആശയക്കുഴപ്പമുണ്ട്. ബുമ്രയുടെ ഭാവി പരിഗണിച്ചാണ് ചെറിയ പരുക്കായിരുന്നിട്ടുപോലും ട്വന്റി20 ലോകകപ്പിൽ ബുമ്രയെ കളിപ്പിക്കാതിരുന്നതെന്ന് ബിസിസിഐ പറഞ്ഞിരുന്നു. എന്നാൽ ലോകകപ്പ് പോലുള്ള വേദികളിൽ കളിച്ചില്ലെങ്കിൽ പിന്നെ എന്താണ് കാര്യമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ മറു ചോദ്യം. ഇതേ ബുമ്ര തന്നെ കഴിഞ്ഞ ഐപിഎൽ സീസണുകളിലെല്ലാം പരുക്കു വകവയ്ക്കാതെ എല്ലാ മത്സരങ്ങളും കളിച്ചിരുന്നു. വരുന്ന ഐപിഎൽ സീസണിലും ബുമ്ര കളിക്കാൻ തന്നെയാണ് സാധ്യത. അങ്ങനെ വന്നാൽ അത് ബുമ്രയ്ക്കെതിരായ വിമർശനത്തിന് വഴിതുറക്കുമെന്ന കാര്യത്തിൽ സംശയമില്ല.