ADVERTISEMENT

ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ട് രണ്ടാം തവണ കിരീടമുയർത്തുമ്പോൾ ഹീറോയായത് ഓൾ റൗണ്ടര്‍ ബെൻ സ്റ്റോക്സാണ്. മികച്ച ബോളിങ്ങിലൂടെ ഇംഗ്ലണ്ട് പാക്കിസ്ഥാനെ 137 റൺസെന്ന ചെറിയ സ്കോറിലൊതുക്കിയിട്ടും പാക്ക് ബോളർമാരുടെ മൂർച്ചയേറിയ പന്തുകളെ നേരിടാനാകാതെ കുഴങ്ങുകയായിരുന്നു ഇംഗ്ലിഷ് ബാറ്റർമാർ. സെമിയിൽ ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ച ജോസ് ബട്‍‍ലറും അലക്സ് ഹെയ്ൽസുമല്ലായിരുന്നു മെൽബണിൽ തിളങ്ങിയത്. ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ അവസാന പന്തിൽ ഒരു റൺ മാത്രമെടുത്തായിരുന്നു ഹെയ്ൽ‌സിന്റെ പുറത്താകൽ.

ക്യാപ്റ്റൻ ബട്‍ലർ 17 പന്തിൽ 26 റണ്‍സുമായി പിടിച്ചുനിന്നു. ഹാരി ബ്രൂക്കും (23 പന്തിൽ 20), മൊയീൻ അലിയും (13 പന്തിൽ 19), ഫിലിപ് സാൾട്ടും (ഒൻപതു പന്തിൽ പത്ത്) ചെറിയ സ്കോറുകളുമായി നിരാശരായപ്പോൾ സ്റ്റോക്സിന്റെ പോരാട്ടമാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 49 പന്തുകൾ നേരിട്ട ബെന്‍ സ്റ്റോക്സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 138 റൺസെന്ന വിജയലക്ഷ്യം ആറു പന്തുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്.

മത്സരശേഷം ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്സും ലിയാം ലിവിങ്സ്റ്റണും. Photo: Surjeet YADAV / AFP
മത്സരശേഷം ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്സും ലിയാം ലിവിങ്സ്റ്റണും. Photo: Surjeet YADAV / AFP

ഇംഗ്ലിഷ് ബോളർമാരും സൂപ്പറാ..

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ ബാറ്റർമാരെ വെള്ളം കുടിപ്പിച്ച സീമർ സാം കറനും സ്പിന്നർ ആദിൽ റാഷിദും ഇംഗ്ലണ്ട് വിജയത്തിൽ എടുത്തു പറയേണ്ട പേരുകാരാണ്. നാല് ഓവറുകളെറിഞ്ഞ സാം കറൻ 12 റൺസ് മാത്രമാണു വിട്ടുകൊടുത്തത്, മൂന്നു വിക്കറ്റുകളും വീഴ്ത്തി. ആദിൽ റാഷിദ് നാല് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തി. റാഷിദിന്റെ ഒരോവർ മെയ്ഡനായി. രണ്ടു വിക്കറ്റു വീഴ്ത്തിയ ക്രിസ് ജോർദാനും പാക്കിസ്ഥാനെ ചെറിയ സ്കോറിലൊതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

അഫ്രീദിയുടെ പരുക്ക്, ഇംഗ്ലണ്ടിന് അനുഗ്രഹം

മത്സരത്തിനിടെ പാക്കിസ്ഥാന്റെ പേസർ ഷഹീൻ അഫ്രീദിക്കു പരുക്കേറ്റു മടങ്ങേണ്ടിവന്നതാണ് ഇംഗ്ലണ്ടിനു കാര്യങ്ങൾ അനുകൂലമാക്കിയത്. അവസാന അഞ്ചോവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത് 41 റൺസായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തിനു ശേഷം മുടന്തിയതോടെ അഫ്രീദി പന്തെറിയാതെ മടങ്ങി. ഇഫ്തിഖർ അഹമ്മദാണ് ഈ ഓവർ പൂർത്തിയാക്കിയത്. യോർക്കറുകളെറിഞ്ഞ് ഇംഗ്ലണ്ടിനെ വിറപ്പിച്ച പാക്ക് പേസർ പിൻവാങ്ങിയതോടെ സ്റ്റോക്സ് കൂടുതൽ ‘സ്വതന്ത്രനായി’.

ഇഫ്തിഖറിന്റെ അവസാന രണ്ടു പന്തുകളിൽ സ്റ്റോക്സ് സിക്സും ഫോറും അടിച്ചെടുത്തു. മുഹമ്മദ് വാസിമിന്റെ പന്തുകളിൽ ബൗണ്ടറി പായിച്ച് മൊയീൻ അലി സ്റ്റോക്സിനു പിന്തുണ നൽകിയെങ്കിലും അധികം വൈകാതെ താരം പുറത്തായി. എങ്കിലും അർധ സെഞ്ചറി നേടി സ്റ്റോക്സ് ഇംഗ്ലണ്ടിനെ വിജയ തീരത്തെത്തിച്ചു.

 ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീം. ക്യാപ്റ്റൻ ജോസ് ബട്‌ലർ വിജയികൾക്കുള്ള ട്രോഫി ഉയർത്തുന്നു. Photo: WILLIAM WEST / AFP
ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീം. ക്യാപ്റ്റൻ ജോസ് ബട്‌ലർ വിജയികൾക്കുള്ള ട്രോഫി ഉയർത്തുന്നു. Photo: WILLIAM WEST / AFP

1992 ആവർത്തിച്ചില്ല

1992 ല്‍ ഏകദിന ലോകകപ്പിൽ കിരീടമുയർത്തിയ പാക്കിസ്ഥാനു സമാനമാണ് 2022 ൽ ട്വന്റി20 ലോകകപ്പിലെ പാക്ക് മുന്നേറ്റം. പക്ഷേ കിരീടം നേടി ചരിത്രം ആവർത്തിക്കാമെന്ന പാക്ക് ക്യാപ്റ്റൻ ബാബർ അസമിന്റെ മോഹം നടന്നില്ലെന്നു മാത്രം. ഓസ്ട്രേലിയയിലായിരുന്നു ഈ രണ്ടു ലോകകപ്പുകളും നടന്നത്. നിലവിലെ ചാംപ്യൻമാർ രണ്ടു തവണയും ഓസ്ട്രേലിയ തന്നെ. മെൽബണിലെ ആദ്യ മത്സരത്തിൽ 1992 ലും ഇത്തവണയും പാക്കിസ്ഥാൻ തോറ്റു.

1992ൽ വെസ്റ്റിൻഡീസിനോടും 2022 ൽ ഇന്ത്യയോടുമായിരുന്നു പാക്ക് തോൽവികൾ. തീർന്നില്ല, അവസാനം കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് അവസാന ദിവസം വരെ കാത്തിരുന്നാണ് പാക്കിസ്ഥാൻ രണ്ടു വട്ടവും സെമിയിലെത്തിയത്. സെമിയിൽ അന്നും ഇന്നും തോൽപിച്ചത് ന്യൂസീലൻഡിനെ!. 1992ൽ ഇംഗ്ലണ്ടായിരുന്നു ഫൈനലിൽ പാക്കിസ്ഥാന്റെ എതിരാളികൾ, ഇമ്രാൻ ഖാനും സംഘവും അന്ന് കപ്പുയർത്തി ആഘോഷത്തോടെ മടങ്ങി. 2022 ൽ ഇംഗ്ലണ്ടിനെ തന്നെ ഫൈനലിൽ കിട്ടിയെങ്കിലും കണ്ണീരോടെ മടങ്ങാനാണ് ബാബർ അസമിന്റെയും പാക്ക് ടീമിന്റെയും വിധി.

പാക്കിസ്ഥാനെതിരെ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ്. Photo: Twitter@T20WC
പാക്കിസ്ഥാനെതിരെ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ്. Photo: Twitter@T20WC

English Summary: Ben Stokes, Sam Curran Guide England To 5-Wicket Win Over Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com