ADVERTISEMENT

ന്യൂഡൽഹി∙ ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്താതെ പുറത്തായതിനെ തുടർന്ന് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള നാലംഗ സീനിയർ ദേശീയ സെലക്ഷൻ കമ്മിറ്റി പിരിച്ചുവിട്ട് ബിസിസിഐ. ചേതൻ ശർമ (നോർത്ത് സോൺ), ഹർവിന്ദർ സിങ് (സെൻട്രൽ സോൺ), സുനിൽ ജോഷി (സൗത്ത് സോൺ), ദേബാശിഷ് മൊഹന്തി (ഈസ്റ്റ് സോൺ) എന്നിവരായിരുന്നു സെലക്‌ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ. 2020, 2021 വർഷങ്ങളിലായാണ് ഇവരെ നിയമിച്ചത്.

ചേതൻ ശർമ മുഖ്യ സെലക്ടറായതിനു ശേഷം 2021 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ എത്താതെ ഇന്ത്യ പുറത്തായിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും പരാജയപ്പെട്ടു. സാധാരണഗതിയിൽ നാല് വർഷമാണ് സെലക്ടർമാരുടെ കാലാവധി. എന്നാൽ പ്രധാന ടൂർണമെന്റുകളിൽ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്ന് സെലക്‌ഷൻ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. ഫെബ്രുവരിയിൽ എബി കുരുവിളയുടെ കാലാവധി അവസാനിച്ചതിന് ശേഷം വെസ്റ്റ് സോണിൽനിന്ന് സെലക്ടർ ഉണ്ടായിരുന്നില്ല.

പുതിയ സെലക്ടർമാരെ തിരഞ്ഞെടുക്കുന്നതിന് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നവർക്കുള്ള യോഗ്യത സംബന്ധിച്ച വിവരങ്ങൾ ബിസിസിഐ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുണ്ട്. കുറഞ്ഞത് 5 വർഷം മുൻപെങ്കിലും ക്രിക്കറ്റിൽനിന്നു വിരമിച്ചവരായിരിക്കണം. ഈ മാസം 28 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

English Summary: T20 World Cup fallout: BCCI sacks entire Chetan Sharma-led selection committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com