ADVERTISEMENT

മൗണ്ട് മൗങ്ഗ്വനൂയി (ന്യൂസീലൻഡ്) ∙ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് സെഞ്ചറിയുടെ മികവിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 65 റൺസ് വിജയം. ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ ലോകത്തെ ഒന്നാം നമ്പർ താരമായ സൂര്യകുമാറിന്റെ രണ്ടാം സെഞ്ചറിയാണിത്. 51 പന്തിൽ പുറത്താകാതെ 111 റൺസെടുത്ത സൂര്യയുടെ ഇന്നിങ്സിന് 7 സിക്സും 11 ഫോറും ചന്തം ചാർത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റിന് 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 7 പന്തു ശേഷിക്കെ 126 റൺസിന് ഓൾഔട്ടായി.

4 വിക്കറ്റ് വീഴ്ത്തിയ ദീപക് ഹൂഡയും 2 വീതം വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജ്, യുസ്‍വേന്ദ്ര ചെഹൽ എന്നിവരും ഇന്ത്യയ്ക്കു വേണ്ടി ബോളിങ്ങി‍ൽ തിളങ്ങി. സൂര്യകുമാറാണ് പ്ലെയർ ഓഫ് ദ് മാച്ച്. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ അർധശതകവും ( 52 പന്തിൽ 61) ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിൽ ഹാട്രിക് നേടിയ പേസർ ടിം സൗത്തിയുടെ പ്രകടനവും മാത്രമാണ് ന്യൂസീലൻഡിന് ഓർമിക്കാനുള്ളത്. ഈ വിജയത്തോടെ, 3 മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0 ലീഡ് നേടി. ആദ്യത്തെ കളി മഴമൂലം മുടങ്ങിയിരുന്നു. അവസാന മത്സരം നാളെ നേപ്പിയറിൽ നടക്കും.

സ്കോർ: ഇന്ത്യ– 20 ഓവറിൽ 6 വിക്കറ്റിന് 191, ന്യൂസീലൻഡ് 18.5 ഓവറിൽ 126ന് ഓൾഔട്ട്.മഴമൂലം അൽപനേരം തടസ്സപ്പെട്ട ഇന്ത്യൻ ഇന്നിങ്സ് തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 42 റൺസും 10 ഓവർ പിന്നിട്ടപ്പോൾ 2 വിക്കറ്റിന് 75 റൺസുമായിരുന്നു സ്കോർ. ഇഷാൻ കിഷനൊപ്പം(31 പന്തിൽ 36) ഓപ്പണിങ്ങിന് ഇറങ്ങിയ ഋഷഭ് പന്തും (13 പന്തിൽ 6) നാലാം നമ്പറിൽ ഇറങ്ങിയ ശ്രേയസ് അയ്യരും (9 പന്തിൽ 13) പരാജയപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com