ഉദിച്ചുയർന്ന് ‘സൂര്യ’ (111*), ഹൂഡയ്ക്ക് 4 വിക്കറ്റ്; കിവീസിനെ 65 റൺസിന് തകർത്ത് ഇന്ത്യ
Mail This Article
മൗണ്ട് മൗങ്ഗ്വനൂയി (ന്യൂസീലൻഡ്) ∙ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് സെഞ്ചറിയുടെ മികവിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 65 റൺസ് വിജയം. ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ ലോകത്തെ ഒന്നാം നമ്പർ താരമായ സൂര്യകുമാറിന്റെ രണ്ടാം സെഞ്ചറിയാണിത്. 51 പന്തിൽ പുറത്താകാതെ 111 റൺസെടുത്ത സൂര്യയുടെ ഇന്നിങ്സിന് 7 സിക്സും 11 ഫോറും ചന്തം ചാർത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റിന് 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 7 പന്തു ശേഷിക്കെ 126 റൺസിന് ഓൾഔട്ടായി.
4 വിക്കറ്റ് വീഴ്ത്തിയ ദീപക് ഹൂഡയും 2 വീതം വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജ്, യുസ്‍വേന്ദ്ര ചെഹൽ എന്നിവരും ഇന്ത്യയ്ക്കു വേണ്ടി ബോളിങ്ങിൽ തിളങ്ങി. സൂര്യകുമാറാണ് പ്ലെയർ ഓഫ് ദ് മാച്ച്. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ അർധശതകവും ( 52 പന്തിൽ 61) ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിൽ ഹാട്രിക് നേടിയ പേസർ ടിം സൗത്തിയുടെ പ്രകടനവും മാത്രമാണ് ന്യൂസീലൻഡിന് ഓർമിക്കാനുള്ളത്. ഈ വിജയത്തോടെ, 3 മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0 ലീഡ് നേടി. ആദ്യത്തെ കളി മഴമൂലം മുടങ്ങിയിരുന്നു. അവസാന മത്സരം നാളെ നേപ്പിയറിൽ നടക്കും.
സ്കോർ: ഇന്ത്യ– 20 ഓവറിൽ 6 വിക്കറ്റിന് 191, ന്യൂസീലൻഡ് 18.5 ഓവറിൽ 126ന് ഓൾഔട്ട്.മഴമൂലം അൽപനേരം തടസ്സപ്പെട്ട ഇന്ത്യൻ ഇന്നിങ്സ് തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 42 റൺസും 10 ഓവർ പിന്നിട്ടപ്പോൾ 2 വിക്കറ്റിന് 75 റൺസുമായിരുന്നു സ്കോർ. ഇഷാൻ കിഷനൊപ്പം(31 പന്തിൽ 36) ഓപ്പണിങ്ങിന് ഇറങ്ങിയ ഋഷഭ് പന്തും (13 പന്തിൽ 6) നാലാം നമ്പറിൽ ഇറങ്ങിയ ശ്രേയസ് അയ്യരും (9 പന്തിൽ 13) പരാജയപ്പെട്ടു.