ADVERTISEMENT

ഹാമി‍ൽട്ടൻ ∙ മികച്ച ഫോമിൽ തുടരുന്ന സഞ്ജു സാംസൺ, ഷാർദുൽ താക്കൂർ എന്നിവരെ ന്യൂസീലൻഡ‍ിനെതിരായ രണ്ടാം ഏകദിനത്തിൽ തഴഞ്ഞതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം. ദീപക് ഹൂഡയും ദീപക് ചാഹറുമാണ് പകരം ടീമിൽ എത്തിയത്. ടീം കോമ്പിനേഷന്റെ പേരിൽ എളുപ്പത്തിൽ പുറത്താക്കാൻ കഴിയുന്ന ഒരു താരമാണോ സഞ്ജു സാംസൺ? എന്നായിരുന്നു ആരാധകരുടെ ചോദ്യം.ആറാമത് ഒരു ബോളറെ ആവശ്യമാണെന്നു തോന്നിയപ്പോൾ ദീപക് ഹൂഡയ്ക്ക് അവസരം നൽകിയെന്നായിരുന്നു പതിവുപോലെ ടീം മാനേജ്‌മെ‌ന്റിന്റെ വിശദീകരണം. പരിമിത ഓവറുകളിൽ തീർത്തും പരാജയമായ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ഇടംകൈ ബാറ്ററുടെ ആനുകുല്യം ലഭിക്കാൻ ടീമിൽ നിലനിർത്തുകയും ചെയ്‍തു. 

സഞ്ജു സാംസണിനോട് ബിസിസിഐ ചെയ്യുന്നത് ക്രൂരതയാണെന്നും ഋഷഭ് പന്തിനോടുള്ള അമിത വാത്‌സല്യം സഞ്ജുവിന്റെ കരിയറിന് ഫുൾസ്‌റ്റോപ് ഇടുമെന്നും ആരാധകർ ആശങ്കപ്പെടുന്നു. ‘It's tough to be Sanju Samson’ എന്ന ഹാഷ്‌ടാഗിൽ വൻപ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ന്യൂസീലൻഡ‍ിനെതിരായ പരമ്പരയിൽ ഒരു ഏകദിനം മാത്രം കളിപ്പിച്ചതിനു ശേഷം മാത്രം സഞ്ജുവിനെ പോലെയുള്ള പ്രതിഭയുള്ള താരത്തെ ഒഴിവാക്കിയത് കടുത്ത തീരുമാനമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റയും രംഗത്തെത്തി.

ആറാമത് ഒരു ബോളറെ ആവശ്യമാണെന്നു തോന്നുകയാണെങ്കിൽ വാഷിങ്‌ടൺ‌ സുന്ദർ ടീമിൽ ഉള്ളപ്പോൾ ദീപക് ഹൂഡയ്ക്ക് പകരം ദീപക് ചാഹർ ആയിരിക്കും എന്റെ ചോയിസ്. എന്നാൽ ബാറ്റർ എന്ന നിലയിൽ സഞ്ജുവിനേക്കാൾ ഞാൻ ഇലവനിൽ പരിഗണിക്കുക ദീപക് ഹൂഡയെ തന്നെയാകും. ലോകപ്പ് ടീമിൽ ഉൾപ്പെടുത്തിയ ഹൂഡയെ ഇന്ത്യ ഉപയോഗപ്പെടുത്തിയില്ലെന്നും ആശിഷ് നെഹ്‌റ പറഞ്ഞു. ഹൂഡയ്ക്കായി വാദിക്കുമ്പോഴും കഴിഞ്ഞ ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ ഒഴിവാക്കിയത് നല്ല തീരുമാനമാണെന്നു കരുതുന്നില്ലെന്നും ആശിഷ് നെഹ്‌റ പറഞ്ഞു.

ആദ്യ മത്സരത്തില്‍ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നതോടെയാണ് സഞ്ജുവിന് പകരം ഹൂഡയെ കളിപ്പിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്. ന്യൂസീലൻഡിനെതിരെയുള്ള മൂന്ന് ട്വൻറി–20 മത്സരങ്ങളിലും സഞ്ജു ടീമിൽ ഉണ്ടായിരുന്നുവെങ്കിലും കളിപ്പിച്ചിരുന്നില്ല. ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക് എന്നിവർക്കും അവസരം ലഭിച്ചില്ല.

ഒന്നാം ഏകദിനത്തിൽ ഓക്‌ലൻഡിലെ ചെറിയ ബൗണ്ടറികൾ പ്രയോജനപ്പെടുത്തി റൺസ് നേടാൻ ഇന്ത്യൻ ബാറ്റർമാർക്ക് കഴിഞ്ഞിരുന്നില്ല. 77 പന്തിൽ 72 റൺസ് നേടിയ ശിഖർ ധവാൻ 44 ഡോട് ബോളുകളാണ് വഴങ്ങിയത്. ഋഷഭ് പന്ത് ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും നിറംമങ്ങി. ആദ്യ 88 റൺസിനിടെ 3 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബോളർമാർക്ക് പിന്നീട് ഒരു വിക്കറ്റു പോലും നേടാനായതുമില്ല. മറുവശത്ത് ട്വന്റി20 ശൈലിയിൽ ആഞ്ഞടിച്ച ടോം ലാതം 104 പന്തിലാണ് 145 റൺസ് നേടിയത്. 

∙ പ്ലേയിങ് ഇലവൻ

ഇന്ത്യ: ശിഖർ ധവാൻ , ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിങ്ടൻ സുന്ദർ, ദീപക് ചാഹർ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചെഹൽ

ന്യൂസീലൻഡ‍്: ഫിൻ അലൻ, ഡെോൺ കോൺവേ, കെയ്ൻ വില്യംസ‌ൻ, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, മൈക്കൽ ബ്രേസ്‌വെൽ, മാറ്റ് ഹെൻറി, ടിം സൗത്തി, ലോക്കി ഫെർഗൂസൺ.

4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 22 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ മഴ എത്തിയതോടെ മത്സരം 29 ഓവറാക്കി ചുരുക്കിയിരുന്നു. ഇന്ത്യ 12.5 ഓവറിൽ 89 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ ആയിരിക്കെ രണ്ടാമതും മഴ കളി മുടക്കി. തുടർന്ന് രണ്ടാം ഏകദിനം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 

English Summary: Samson is victim of favouritism running in BCCI. Fans fume at Dhawan, Laxman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com