ADVERTISEMENT

ഹാമിൽട്ടൻ∙ ന്യസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കാതെ പോയത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ആരാധകർ മുതൽ മുൻ താരങ്ങൾ വരെ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. ടീമിന്റെ താൽക്കാലിക ഹെഡ് കോച്ചായ വി.വി.എസ്.ലക്ഷ്മൺ, ക്യാപ്റ്റൻ ശിഖർ ധവാൻ എന്നിവർക്കെതിരെയായിരുന്നു ആരാധകരോക്ഷം മുഴുവൻ. ടോസിനു ശേഷം സഞ്ജു സാംസണെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കാതിരുന്ന ധവാൻ, മത്സരം ഉപേക്ഷിച്ചശേഷം സംസാരിച്ചപ്പോൾ അതിനെക്കുറിച്ച് വിശദീകരിക്കേണ്ടി വന്നു.

‘‘ആറു ബോളർമാരെ കളിപ്പിക്കുക എന്നതായിരുന്നു തീരുമാനം. അതിനാൽ സഞ്ജു സാംസണെ ഒഴിവാക്കി, പകരം ദീപക് ഹൂഡ വന്നു. ബോൾ നന്നായി സ്വിങ് ചെയ്യാൻ കഴിയുന്നതിനാലാണ് ദീപക് ചാഹറിനെ ഉൾപ്പെടുത്തിയത്. കുറച്ചാളുകൾ ബെഞ്ചിലിരിക്കുകയാണെങ്കിൽ ടീം ശക്തമാണ്. ഇതു ഞങ്ങളുടെ ടീമിന്റെ ആഴം കാണിക്കുന്നു.’’– ശിഖർ ധവാൻ പറഞ്ഞു. എന്നാൽ ഇതിനു ശേഷ‌വും ആരാധകർ അടങ്ങിയില്ല. ഫുട്ബോൾ ലോകകപ്പ് വേദിയിൽ ഉൾപ്പെടെ സഞ്ജുവിന് പിന്തുണയുമായി ആരാധകരെത്തി.

അതേസമയം, കോച്ചിനും ക്യാപ്റ്റനും പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുരളി കാർത്തിക്. സഞ്ജുവിനെ പുറത്താക്കിയത് കടുത്ത നടപടിയാണെന്ന് സമ്മതിച്ചെങ്കിലും കോച്ചിനെയും ക്യാപ്റ്റനെയും പിന്തുണയ്ക്കാനുള്ള കാരണവും അദ്ദേഹം നിരത്തി. ‘‘ടീമിന് ബോളിങ് ഓപ്ഷനുകൾ വേണം. നിർഭാഗ്യവശാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ടോപ് ഓർഡറിനെ ആറു പേരും ബോൾ ചെയ്യുന്നവരല്ല. സ‍ഞ്ജു സാംസണെ സംബന്ധിച്ചടത്തോളം തീരുമാനം കഠിനമാണെന്ന് അറിയാം. അദ്ദേഹം മനോഹരമായ സ്കോർ നേടുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നന്നായി ബാറ്റ് ചെയ്തു. അപ്പോൾ ടീമിൽ നിലനിർത്തുക എന്നതാണ് സ്വാഭാവികമായി ചെയ്യുക. എന്നാൽ ദീപക് ഹൂഡ ബോൾ ചെയ്യുന്ന എന്ന ഒറ്റ കാരണത്താലാണ് സഞ്ജു പുറത്തായത്. അപ്പോൾ ആ തീരുമാനം ശരിയാണ്.’’ മുരളി കാർത്തിക് പറഞ്ഞു.

ഷാർദുൽ ഠാക്കൂറിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണെന്നും കാർത്തിക് പറഞ്ഞു. നന്നായി ബോൾ ചെയ്തെങ്കിലും അദ്ദേഹത്തിനും പുറത്തിരിക്കേണ്ടി വന്നു. വി.വി.എസ്.ലക്ഷ്മൺ വളരെ നല്ല മനുഷ്യനാണെന്നും മനഃപൂർവം ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കാർത്തിക് പറയുന്നു. മൂന്നാം ഏകദിനത്തും ഇതേ സ്ട്രാറ്റജി തന്നെ പിന്തുടരാൻ തീരുമാനിച്ചാൽ, സഞ്ജു സാംസണ് പുറത്തിരിക്കേണ്ടി വരുമെന്ന നിരാശയിലാണ് ആരാധകർ. ബുധനാഴ്ച ഓവലിലാണ് ഇന്ത്യ–ന്യൂസീലൻഡ് മൂന്നാം ഏകദിനം.

English Summary: Murali Karthik defends VVS Laxman over criticism for dropping Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com