ADVERTISEMENT

മിർപുർ (ബംഗ്ലദേശ്) ∙ ‘‘ ജയിക്കാൻ 53 റൺസ് വേണമെന്ന അവസ്ഥയിലാണ് അഫീഫ് ഹുസൈൻ (12 പന്തിൽ ആറ്) പുറത്താകുന്നത്. അരങ്ങേറ്റക്കാരൻ കുൽദീപ് സെനിന് വിക്കറ്റ്. എബാദത്ത് ഹൊസൈനുമായി ചേർന്ന് 15 റൺസും, ഹസൻ മഹമൂദുമായി ചേർന്ന് 20 റൺസും, ബാക്കി വരുന്ന ഇരുപതോളം റൺസിന്റെ കൂട്ടുകെട്ട് മുസ്തഫിസുർ റഹ്മാനുമായി ഉണ്ടാക്കുകയാണെങ്കിൽ പാട്ടുപാടി ജയിക്കാമെന്നു ഞാൻ മനസിൽ കണക്കുകൂട്ടി. എബാദത്ത് ഹൊസൈനും ഹസൻ മഹമൂദും അടുത്ത് അടുത്ത് ഡക്കായതോടെ പെട്ടെന്നു പ്ലാൻ മാറ്റേണ്ടി വന്നു. 

ആളുകൾ കേട്ടാൽ എനിക്ക് ഭ്രാന്ത് ആണെന്നു പറയും. ജയിക്കാൻ അവസാന വിക്കറ്റിൽ 50 റൺസ് വേണമെന്നിരിക്കെ കളി ജയിക്കുമെന്നു തന്നെയാണ് ഞാൻ വിശ്വസിച്ചിരുന്നത്. അത്രയും ദുർഘടമായ സാഹചര്യത്തിൽ വൻ ഷോട്ടുകൾക്ക് ശ്രമിച്ച് പുറത്തായാൽ പോലും ആരും കുറ്റപ്പെടുത്തില്ലെങ്കിലും ഒന്നു പൊരുതി നോക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു’’– കൈവിട്ടുപോയെന്നു കരുതിയ മത്സരത്തിൽ മുസ്തഫിസുർ റഹ്മാനെ (10 നോട്ടൗട്ട്) കൂട്ടുപിടിച്ച് ബംഗ്ലദേശിനെ വിജയത്തിലേക്ക് നയിച്ച മെഹ്‌ദി ഹസ്സൻ പറയുന്നു. 

ഞെട്ടിച്ചത് മുസ്തഫിസുർ റഹ്മാനാണ് വല്ലാത്ത ആത്മവിശ്വാസമാണ് അദ്ദേഹം പകർന്നു തന്നത്. എന്നെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, പന്ത് ദേഹത്ത് കൊണ്ടാലും എന്തൊക്കെ സംഭവിച്ചാലും ഔട്ടാകാതെ പിടിച്ചു നിൽക്കുമെന്നു മുസ്തഫിസുർ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ഒരു ബാറ്റർ വാലറ്റത്തെ കുറിച്ച് ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. അവസാന വിക്കറ്റാണ്, അയാൾ ഔട്ടായാൽ പിന്നെ ഒരു പോരാട്ടാവും ശേഷിക്കുന്നില്ല. മുസ്തഫിസുറിന്റെ മനോഭാവമാണ് ഒരു ഗെയിം പ്ലാൻ രൂപീകരിക്കാൻ എന്നെ സഹായിച്ചത്.

മുസ്തഫിസുർ ബോളർമാരെ കൃത്യമായി നേരിടുന്നത് കണ്ടതോടെയാണ് ആശ്വാസമായത്. കൂറ്റൻ ഷോട്ടുകൾക്ക് ശ്രമിച്ചത് പുറത്താകരുതെന്ന് മുസ്തഫിസുർ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. നിർണായകമായ ക്യാച്ച് കെ.എൽ രാഹുൽ കൈവിട്ടതിനു പിന്നാലെ ഗ്രൗണ്ട് ഷോട്ടുകൾ മാത്രം കളിച്ചാൽ നമുക്ക് ജയിക്കാമെന്നും അബദ്ധം കാണിക്കരുതെന്നു കൂടെകൂടെ പറഞ്ഞു. മുസ്തഫിസുറിന്റെ പിന്തുണ കൂടെ ആയപ്പോൾ ഒന്നു ആഞ്ഞുപിടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു– മെഹ്‌ദി ഹസ്സൻ പറഞ്ഞു. 

 

mehidy-hasan-miraz
മെഹ്‌ദി ഹസ്സൻ വിജയറൺ കുറിച്ചതിനു പിന്നാലെ ആഘോഷത്തിൽ(Photo by Munir uz ZAMAN / AFP)

വിജയ സാധ്യതകൾ മാറി മറിഞ്ഞ ഒന്നാം ഏകദിനത്തി‍ൽ ഇന്ത്യയെ ഒരു വിക്കറ്റിന് കീഴടക്കാൻ ബംഗ്ലദേശിനെ സഹായിച്ചത്. അവസാനവിക്കറ്റിലെ 50 റൺസ് കൂട്ടുകെട്ടാണ്. 187 റൺസ് എന്ന നിസ്സാര വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് ഒരു ഘട്ടത്തിൽ മൂന്നിന് 95 എന്ന സുരക്ഷിത നിലയിലായിരുന്നു. തുടർന്ന് 41 റൺസിനിടെ 6 വിക്കറ്റുകൾ വീഴ്ത്തി ബോളർമാർ തിരിച്ചടിച്ചതോടെ ഇന്ത്യയ്ക്കു വിജയ പ്രതീക്ഷയായി. എന്നാൽ മെഹ്‌ദി ഹസ്സൻ (38 നോട്ടൗട്ട്) മുസ്തഫിസുർ റഹ്മാനെ (10 നോട്ടൗട്ട്) കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ നേടിയ 50 റൺസിന്റെ കരുത്തിൽ, കൈവിട്ടുപോയെന്നു കരുതിയ മത്സരത്തിൽ ബംഗ്ലദേശ് വിജയം പിടിച്ചെടുത്തു. സ്കോർ: ഇന്ത്യ: 41.2 ഓവറിൽ 186ന് ഓൾഔട്ട്. ബംഗ്ലദേശ് 46 ഓവറിൽ 9ന് 187. മെഹ്‌ദി ഹസ്സനാണ് പ്ലെയർ ഓഫ് ദ് മാച്ച്. 3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ബംഗ്ലദേശ് 1–0ന് മുന്നിലെത്തി. 

ആദ്യമായല്ല മെഹ്‌ദി ഹസ്സൻ ബംഗ്ലദേശിനെ വൻ തകർച്ചയിൽ നിന്ന് വിജയത്തിലേക്കു കൈപിടിക്കുന്നത്.  ബംഗ്ലദേശിന്റെ ‘മിറക്കിൾ ഹസ്സൻ’ എന്ന് ബംഗ്ലദേശ് മാധ്യമങ്ങൾ വാഴ്ത്തുന്ന താരമാണ്  മെഹ്‌ദി ഹസ്സൻ.  ട്വന്റി20യിലും ഏകദിനത്തിലും മാത്രമല്ല, അട്ടിമറി ടെസ്റ്റ് ക്രിക്കറ്റിലും സാധ്യമാണെന്ന് മൗണ്ട് മാൻഗിനുയി ടെസ്റ്റിൽ ബംഗ്ലദേശ് തെളിയിച്ചപ്പോൾ നിർണായക സാന്നിധ്യമായി മെഹ്‌ദി ഹസ്സനും ഉണ്ടായിരുന്നു. അഫ്‍ഗാനിസ്ഥാനെതിരെയുള്ള ഏകദിനത്തിൽ ബംഗ്ലദേശ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ അഫീഫ് ഹുസൈൻ( പുറത്താകാതെ 115 പന്തിൽ 93), മെഹ്‌ദി ഹസ്സൻ( പുറത്താകാതെ 120 പന്തിൽ 81) കൂട്ടുകെട്ടാണ് ബംഗ്ലദേശിന്റെ മാനം കാത്തത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ 19 റൺസ് എടുത്തും നാല് വിക്കറ്റ് എടുത്തും ബംഗ്ലദേശിന്റെ 38 റൺസിന്റെ വിജയത്തിൽ പങ്കാളിയായി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ പിടിച്ചുകെട്ടിയ ബംഗ്ലദേശ് ബോളർമാരുടെ മികവാണ് ഒന്നാം ഏകദിനത്തിൽ നിർണായകമായത്. നീണ്ട ഇടവേളയ്ക്കുശേഷം ഓപ്പണിങ്ങിൽ ഒന്നിച്ച രോഹിത് ശർമയും (27) ശിഖർ ധവാനും (7) നിരാശപ്പെടുത്തി. വിരാട് കോലിയും (9) ശ്രേയസ് അയ്യരും (24) നിറം മങ്ങിയപ്പോൾ അഞ്ചാമനായി ഇറങ്ങിയ കെ.എൽ.രാഹുലിന്റെ ഇന്നിങ്സാണ് (73) ഇന്ത്യൻ സ്കോർ 100 കടത്തിയത്. വാഷിങ്ടൻ സുന്ദറിനൊപ്പം (19) രാഹുൽ അഞ്ചാം വിക്കറ്റിൽ നേടിയ 60 റൺസായിരുന്നു ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ട്. 5 വിക്കറ്റു വീഴ്ത്തിയ ഷാക്കിബ് അൽ ഹസനും 4 വിക്കറ്റെടുത്ത എബാദത്ത് ഹുസൈനും ചേർന്നാണ് ഇന്ത്യയെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ലിറ്റൻ ദാസ് (41) ബംഗ്ലദേശിന് മികച്ച തുടക്കം നൽകി. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 3 വിക്കറ്റെടുത്തപ്പോൾ വാഷിങ്ടൻ സുന്ദറും അരങ്ങേറ്റ മത്സരം കളിച്ച കുൽദീപ് സെന്നും 2 വിക്കറ്റ് വീതം നേടി. 

English Summary: I kept telling myself I can do this' - Mehidy Hasan Miraz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com