ADVERTISEMENT

മുംബൈ∙ ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനവും തോറ്റതിനു പിന്നാലെ ടീം ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ പരിശീലകനും 1983 ൽ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്ന മദൻ ലാൽ ശർമ . ടീമെന്ന നിലയിൽ ഉണ്ടായിരുന്ന ഒത്തൊരുമ ഇന്ത്യയ്ക്ക് നഷ്ടമായെന്നും രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നതെന്ന വികാരം പലരിലും ഇല്ലെന്നും മദൻ ലാൽ കുറ്റപ്പെടുത്തി. ടീമിലെ പലരും അതീവ ക്ഷീണിതരായാണ് കാണപ്പെടുന്നത്. യാത്രികമായാണ് പലരുടെയും പ്രവർത്തനം. നിങ്ങൾക്ക് ഐസിസിസി ട്രോഫികൾ വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ ടീമിന്റെ നിലവാരത്തെ നിങ്ങൾ പിന്നോടടിക്കുകയാണെന്നും മദൻ ലാൽ വിമർശിച്ചു. നിങ്ങൾ കളിക്കുന്നത് കണ്ടാൽ ഇന്ത്യൻ ടീം ആണെന്ന തോന്നലേ ഉണ്ടാകുന്നില്ല.

നിങ്ങൾക്ക് വിശ്രമം വേണോ? ഐപിഎൽ മത്സരങ്ങൾക്കിടെ വിശ്രമിക്കൂ. എന്തുകൊണ്ടാണ് നിങ്ങളുടെ ബൗളിങ് യൂണിറ്റ് പെട്ടെന്ന് ദുർബലമാകുന്നത്. ബംഗ്ലദേശിനെതിരെ 69 ന് 6 വിക്കറ്റുകൾ വീഴത്തിയതിനു പിന്നാലെ ബംഗ്ലദേശ് 271 റൺസ് നേടിയതിനെ എങ്ങനെ  ന്യായീകരിക്കും– ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മദൻലാൽ ചോദിച്ചു. എല്ലാ ഫോർമാറ്റിലും ഓരോ ടീം എന്ന ആശയത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനു ഇന്ത്യയൊഴികെയുള്ള എല്ലാ രാജ്യങ്ങളും ഇത്തരത്തിലാണ് ക്രിക്കറ്റിനെ സമീപിക്കുന്നതെന്നായിരുന്നു മദൻലാലിന്റെ ഉത്തരം. 

ടീമിലെ പലരും പകുതി ഫിറ്റ്‌നസുമായാണ് കളിക്കാനെത്തുന്നതെന്നും ഇത്തരക്കാരെ പ്രോത്‌സാഹിപ്പിക്കാൻ കഴിയില്ലെന്നുമുള്ള നായകൻ രോഹിത് ശർമയുടെ പ്രസ്താ‌വനയെ ചൂണ്ടിക്കാട്ടി, ഇത്തരം പ്രവണതകൾക്ക് ആരാണ് ഉത്തരവാദിയെന്നും മദൻലാൽ ചോദിച്ചു. നായകന്‌ തന്നെ ഇപ്രകാരമാണ് പ്രതികരിക്കുന്നതെങ്കിൽ ടീമിൽ കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടെന്നു തന്നെയാണ് കരുതെന്നും മദൻലാൽ പറഞ്ഞു. 

അഞ്ച് റൺസിനാണ് രണ്ടാം മത്സരത്തിൽ ബംഗ്ലദേശിന്റെ വിജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ബംഗ്ലദേശ് 2–0ന് സ്വന്തമാക്കി. ബംഗ്ലദേശ് ഉയർത്തിയ 272 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ അര്‍ധ സെഞ്ചറി നേടി. അവസാന പന്തുവരെ ക്യാപ്റ്റൻ രോഹിത് ശർമ നിന്നടിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പരമ്പരയിലെ അവസാന മത്സരം പത്തിന് ചത്തോഗ്രമിൽ നടക്കും.

English Summary: Passion Of Playing For The Country Is Missing": Ex Cricketer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com