കൊച്ചി∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ കൊച്ചിയിൽ കോടികളെറിഞ്ഞാണ് സൺറൈസേഴ്സ് ഹൈദരാബാദ് ‘കളിച്ചത്’. ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്കിനെ ടീമിലെത്തിക്കാൻ 13.25 കോടി രൂപയാണ് ഹൈദരാബാദ് മുടക്കിയത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ 3 സെഞ്ചറികളുമായി തിളങ്ങിയ ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിന്റെ ലേലമാണ് ആദ്യം 10 കോടി പിന്നിട്ടത്. ബാംഗ്ലൂരും രാജസ്ഥാനും ചേർന്ന് തുടക്കമിട്ട മത്സരത്തിൽ പിന്നീട് ഹൈദരാബാദും പങ്കുചേർന്നു.
13 കോടിവരെ ബ്രൂക്കിനുവേണ്ടി പൊരുതിയ രാജസ്ഥാൻ പഴ്സിൽ തുക ബാക്കിയില്ലാത്തതിനാൽ പിൻമാറി. ഈ അവസരം മുതലെടുത്ത ഹൈദരാബാദ് 13.25 കോടിക്ക് താരത്തെ സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും വലിയ തുക നേടിയ മയാങ്ക് അഗർവാളിനെയും (8.25 കോടി) സ്വന്തമാക്കിയത് സൺറൈസേഴ്സ് തന്നെ.
കൊച്ചിയിൽ ലേലം കത്തിക്കയറിയപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെന്‍ഡിങ്ങായത് ഹൈദരാബാദ് ടീം ഉടമ കലാനിധി മാരന്റെ മകൾ കാവ്യ മാരനാണ്. ലേലത്തിൽ ഹൈദരാബാദിനായി നീക്കങ്ങൾ നടത്തിയത് കാവ്യ മാരനായിരുന്നു. മുൻപ് സൺറൈസേഴ്സിന്റെ മത്സരങ്ങൾക്കിടെയും ലേലത്തിനിടെയും പല തവണ കാവ്യയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സൺറൈസേഴ്സ് ഹൈദരാബാദ് ലേലത്തിൽ സ്വന്തമാക്കിയ താരങ്ങൾ
ഹാരി ബ്രൂക്ക് (13.25 കോടി), മയാങ്ക് അഗർവാൾ (8.25 കോടി), ഹെൻറിച്ച് ക്ലാസൻ (5.25 കോടി),വിവ്രാന്ത് ശർമ (2.6 കോടി), ആദിൽ റാഷിദ് (2 കോടി), മയാങ്ക് ദാഗർ (1.8 കോടി), അകീൽ ഹൊസൈൻ (ഒരു കോടി), മായങ്ക് മാർഖണ്ഡെ (50 ലക്ഷം), ഉപേന്ദ്ര സിങ് (25 ലക്ഷം), സൻവീർ സിങ് (20 ലക്ഷം), അൻമോൽ പ്രീത് (20 ലക്ഷം), സമ്രത് വ്യാസ് (20 ലക്ഷം), നിതീഷ് കുമാർ (20 ലക്ഷം).
English Summary: IPL Auction: Kavya Maran Is Trending Again, Twitter Flooded With Memes