ADVERTISEMENT

കാബുൾ∙ അഫ്ഗാനിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയിൽനിന്നു പിൻമാറിയ ഓസ്ട്രേലിയൻ ടീമിനെതിരെ വിമർശനവുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടിയിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ട്വന്റി20 ലീഗായ ബിഗ് ബാഷിൽ കളിക്കില്ലെന്നാണു റാഷിദിന്റെ ഭീഷണി. അഫ്ഗാന്‍ ടീമിന്റെ ക്യാപ്റ്റനായ റാഷിദ് ബിഗ് ബാഷിൽ അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ താരമാണ്.

‘‘ഞങ്ങൾക്കെതിരെ മാർച്ചിൽ കളിക്കാനിരുന്ന പരമ്പരയിൽനിന്ന് ഓസ്ട്രേലിയ പിൻവാങ്ങിയത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. രാജ്യത്തിനായി കളിക്കുന്നതിൽ ഞാന്‍ അഭിമാനം കൊള്ളുന്നു. ലോക ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്‍ മികച്ച പുരോഗതി കൈവരിക്കുകയും ചെയ്തു. അതിൽനിന്നു പിന്നോട്ടു വലിക്കുന്നതാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം.’’– റാഷിദ് ട്വിറ്ററിൽ കുറിച്ചു.

‘‘അഫ്ഗാനിസ്ഥാനോടു കളിക്കുന്നത് ഓസ്ട്രേലിയയ്ക്ക് അസൗകര്യമുണ്ടാക്കുന്നുവെങ്കിൽ, ബിഗ് ബാഷ് ലീഗിലെ എന്റെ സാന്നിധ്യം കൊണ്ട് ഞാൻ ആരെയും ബുദ്ധിമുട്ടിക്കുന്നില്ല.’’– റാഷിദ് ഖാൻ പ്രതികരിച്ചു. ക്രിക്കറ്റാണു രാജ്യത്തിന്റെ പ്രതീക്ഷയെന്നും രാഷ്ട്രീയം മാറ്റിവയ്ക്കണമെന്നും റാഷിദ് ആവശ്യപ്പെട്ടു. ഓസ്ട്രേലിയൻ സർക്കാരിന്റെ പിന്തുണ ലഭിച്ചതോടെയാണു സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

മാര്‍ച്ചിൽ നടത്താൻ തീരുമാനിച്ചിരുന്ന മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽനിന്നാണ് ഓസ്ട്രേലിയ പിൻവലിഞ്ഞത്. താലിബാൻ സർക്കാരിന്റെ സ്ത്രീ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. 3 മത്സരങ്ങൾ അടങ്ങിയ പരമ്പര യുഎഇയിൽ നടത്താനാണു തീരുമാനിച്ചിരുന്നത്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നിഷേധിക്കുകയും പാർക്കുകളിലും ജിമ്മുകളിലും വിലക്കേർപ്പെടുത്തുകയും ചെയ്ത താലിബാൻ നടപടികളിൽ പ്രതിഷേധമറിയിച്ച ഓസീസ് ക്രിക്കറ്റ് ബോർഡ്, ഓസ്ട്രേലിയൻ സർക്കാരുമായി ആലോചിച്ച ശേഷമാണ് മത്സരത്തിൽ നിന്ന് പിൻമാറുന്നതെന്നും അറിയിച്ചു.

English Summary: Rashid Khan threatens to pull out of BBL after Australia withdraws from Afghanistan ODI series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com