ADVERTISEMENT

തിരുവനന്തപുരം ∙ വിരാട് കോലിയുടെ കവർ ഡ്രൈവും രോഹിത് ശർമയുടെ പുൾ ഷോട്ടുമെല്ലാം കാണാൻ കൊതിച്ച് ടീം ഇന്ത്യയുടെ പരിശീലനം കാണാനെത്തിയ ആരാധകരെ ഇന്നലെ കാത്തിരുന്നത് കുൽദീപ് യാദവിന്റെ ലോഫ്റ്റഡ് കവർ ഡ്രൈവും യുസ്‌വേന്ദ്ര ചെഹലിന്റെ പാഡിൽ സ്വീപ്പുമെല്ലാമായിരുന്നു! ഇന്ത്യൻ ബോളിങ്ങിൽ ഇപ്പോൾ കുൽദീപ്–ചെഹൽ ‘കുൽച’ കൂട്ടുകെട്ട് തീരെ കാണുന്നില്ലെങ്കിലും ബാറ്റിങ്ങിലെ ‘കുൽച’ കൂട്ടുകെട്ടിനാണ് ഇന്നലെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ പ്രാക്ടീസ് പിച്ചുകൾ സാക്ഷിയായത്.

രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടെ പ്രധാന താരങ്ങളിൽ പലരും പരിശീലനത്തിന് ഇറങ്ങാതിരുന്നതോടെ ഇന്നലെ നെറ്റ്സ് ‘ഭരിച്ചത്’ കുൽദീപും ചെഹലുമടക്കമുള്ള വാലറ്റക്കാരായിരുന്നു. വാലറ്റക്കാരുടെ ബാറ്റിങ് ശക്തിപ്പെടുത്താനുള്ള പ്ലാൻ ഉണ്ടെന്ന് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. മുൻനിരയ്ക്ക് ‘വിശ്രമം’ അനുവദിച്ച് ഇന്നലെ ബോളർമാർക്ക് പരമാവധി ബാറ്റിങ് പരിശീലനം നൽകാനുള്ള കാരണം അതാകാം.

ഇന്ത്യൻ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്ന ശുഭ്മൻ ഗില്ലും ഇഷാൻ കിഷനുമാണ് ഇന്നലെ നെറ്റ്സിൽ ആദ്യം ബാറ്റ് ചെയ്യാൻ എത്തിയത്. അവർ മടങ്ങിയതിനു പിന്നാലെ സൂര്യകുമാർ യാദവും കുൽദീപ് യാദവും എത്തി. സൂര്യ മടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ചെഹലിന്റെ വരവ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ചെഹൽ കളിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ചെഹലിനു പകരം കുൽദീപ് ടീമിലെത്തി. ഇനിയങ്ങോട്ട് റിസ്റ്റ് സ്പിന്നർമാരായ ഇരുവരെയും ഒരുമിച്ചു കളിപ്പിക്കാനുള്ള സാധ്യതയും വിദൂരം.

പരിശീലനത്തിനായി ആദ്യം ഗ്രൗണ്ടിലെത്തിയ ശ്രീലങ്കൻ ടീമിന്റെ ശരീരഭാഷയിൽ പരമ്പര കൈവിട്ടതിന്റെ നിരാശ പ്രകടമായിരുന്നു. വാം അപ് ചെയ്യാതെ ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ ഓപ്പണ‍ർമാരായ കുശാൽ മെൻഡിസിനെയും ആവിഷ്ക ഫെർണാണ്ടോയെയും തിരികെ വിളിച്ച് രണ്ട് റൗണ്ട് ‘ഓടിച്ച’ ശേഷമാണ് പരിശീലകൻ ക്രിസ് സിൽവർവുഡ് നെറ്റ്സിലേക്ക് പ്രവേശിപ്പിച്ചത്. 

∙ ഏകദിന ലോകകപ്പിനു മുൻപ് കൃത്യമായ ടീം കോംപിനേഷൻ കണ്ടെത്തേണ്ടതുണ്ട്. ഈ പരമ്പരയിലെ എല്ലാ മത്സരവും അതിനുള്ള ശ്രമമായിരുന്നു. എല്ലാവർക്കും അവസരം ഉറപ്പാക്കേണ്ടതുണ്ട്. ടീമിലെ മാറ്റങ്ങളെക്കുറിച്ച് ഇപ്പോൾ പറയാനാകില്ല. – വിക്രം റാത്തോഡ് (ഇന്ത്യൻ ബാറ്റിങ് പരിശീലകൻ)

∙ പരമ്പര ഇതിനോടകം നഷ്ടപ്പെട്ടെങ്കിലും അവസാന മത്സരം ജയിച്ച് ടീമിന്റെ ആത്മവിശ്വാസം തിരിച്ചുപിടിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചെടുത്തോളം പ്രധാനമാണ്. ഏകദിന ലോകകപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങളുടെ ഭാഗമാണ് ഈ പരമ്പര. – ക്രിസ് സിൽവർവുഡ് (ശ്രീലങ്കൻ പരിശീലകൻ)

English Summary: Team India Practice Session Ahead Of Thrid ODI Vs Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com