മുംബൈ ∙ പ്രഥമ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ ഫ്രാഞ്ചൈസി വിൽപനയിലൂടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നേടിയെടുത്തത് 4669.99 കോടി രൂപ! അഞ്ചു ടീമുകളുടെ ഉടമസ്ഥാവകാശം അനുവദിച്ചതിലൂടെയാണ് ഇത്രയും തുക ബിസിസിഐയുടെ അക്കൗണ്ടിലെത്തിയത്. അഹമ്മദാബാദ് ടീമിനെ സ്വന്തമാക്കിയ അദാനി സ്പോർട്സ് ലൈനാണ് ഏറ്റവും കൂടുതൽ തുക നൽകിയത്– 1289 കോടി രൂപ.
മുംബൈ, ബാംഗ്ലൂർ, ഡൽഹി ടീമുകളെ അതതു നഗരങ്ങളിൽ നിന്നു തന്നെയുള്ള ഐപിഎൽ ടീമുകളായ മുംബൈ ഇന്ത്യൻസ് (912.99 കോടി രൂപ), റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ (901 കോടി രൂപ), ഡൽഹി ക്യാപിറ്റൽസ് (810 കോടി രൂപ) എന്നിവർ സ്വന്തമാക്കി.
ലക്നൗ ടീമിനെ കാപ്രി ഗ്ലോബൽ ഹോൾഡിങ്സ് 757 കോടി രൂപയ്ക്കു സ്വന്തമാക്കി. 2008ൽ പ്രഥമ പുരുഷ ഐപിഎൽ ടീമുകളുടെ വിൽപനയിലൂടെ നേടിയ തുകയെക്കാളും വലുതാണ് ഇത്തവണ വനിതാ പ്രിമിയർ ലീഗിലൂടെ ബിസിസിഐക്കു കിട്ടിയത്.
ലീഗിന്റെ സംപ്രേഷണാവകാശം നേരത്തേ 951 കോടി രൂപയ്ക്കു വയാകോം 18 സ്വന്തമാക്കിയിരുന്നു. പുരുഷ ഐപിഎൽ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും മൂല്യമേറിയ ട്വന്റി20 ലീഗ് എന്ന നേട്ടവും വനിതാ പ്രിമിയർ ലീഗ് സ്വന്തമാക്കി.
English Summary : Women Premier league gets total bids worth 4669 crores