ADVERTISEMENT

അഹമ്മദാബാദ് ∙ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ ഇന്നു 3–ാം ട്വന്റി20യിൽ ന്യൂസീലൻഡിനെ നേരിടുമ്പോ‍ൾ നെഞ്ചിടിപ്പു കൂടുക കളിക്കാ‍ർക്കോ ആരാധകർക്കോ ആവില്ല; മത്സരത്തിനായി പിച്ചൊരുക്കിയ ക്യുറേറ്റർക്കാവും! കാരണമുണ്ട്– ലക്നൗവിലെ കഴിഞ്ഞ മത്സരത്തിൽ വിക്കറ്റൊരുക്കിയ ക്യുറേറ്ററെ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പുറത്താക്കി.

ഇരുടീമിലെയും ബാറ്റർമാർ കുത്തിത്തിരിഞ്ഞ പന്തുകളുടെ ഗതിയറിയാതെ നിന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടായത് 99 റൺസ് മാത്രം. ചെറിയ ലക്ഷ്യത്തിലേക്കു ബാറ്റു വീശിയ ഇന്ത്യ വിജയത്തിലെത്തിയത് വെറും ഒരു പന്ത് ബാക്കി നിൽക്കെ! ഒരു സിക്സ് പോലും പിറക്കാതിരുന്ന മത്സരത്തിലെ 30 ഓവറുകളും എറിഞ്ഞത് ഇരുടീമിലെയും സ്പിന്നർമാറാണ്.

മത്സരശേഷം പിച്ച് തന്നെ ‘ഞെട്ടിച്ചു’ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തുറന്നടിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ക്യുറേറ്ററെ നീക്കം ചെയ്തതായി ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ‍‍‍ അറിയിച്ചത്.

‘‘ഒട്ടേറെ ആഭ്യന്തര മത്സരങ്ങൾ നടത്തി പഴകിയ സെന്റർ വിക്കറ്റി‍ൽ തന്നെയാണ് ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 മത്സരവും നടന്നത്. ഇതു പിച്ചിന്റെ സ്വഭാവത്തെ ബാധിച്ചു. രാജ്യാന്തര മത്സരത്തിനു പുതിയ വിക്കറ്റ് കാത്തു സൂക്ഷിക്കാനാവശ്യമായ ജാഗ്രത ക്യുറേറ്ററുടെ ഭാഗത്തു നിന്നുണ്ടായില്ല.’– അസോസിയേഷൻ വക്താവ് പറഞ്ഞു.

∙ പഴി കേട്ട പിച്ചുകൾ

സമീപകാലത്ത് പഴി കേട്ട ആദ്യ പിച്ച് അല്ല ലക്നൗവിലേത്. ന്യൂസീലൻഡ് 21 റൺസിനു ജയിച്ച റാഞ്ചിയിലെ ആദ്യ ട്വന്റി20യിലെ പിച്ചും സ്പിൻ വിക്കറ്റായിരുന്നു. കിവീസ് സ്കോറായ 176 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് നേടാനായത്. ആ മത്സരത്തിലെ വിക്കറ്റിനെതിരെയും കൂടിയായിരുന്നു ഹാർദിക്കിന്റെ പ്രതികരണം.

ബുദ്ധിമുട്ടുള്ള വിക്കറ്റുകളിൽ കളിക്കുന്നത് നല്ലതാണ്. പക്ഷേ ഈ പരമ്പരയിൽ ഇതുവരെ കളിച്ച രണ്ടു വിക്കറ്റുകളും ട്വന്റി20 മത്സരത്തിനു ചേർന്നതായിരുന്നില്ല. ക്യുറേറ്റർമാർ കുറച്ചു നേരത്തേ തന്നെ പിച്ചൊരുക്കുന്നത് നല്ലതാണ് എന്നായിരുന്നു ഹാർദിക്കിന്റെ വാക്കുകൾ.

കഴിഞ്ഞ വർഷം ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം നടന്ന തിരുവനന്തപുരം സ്റ്റേഡിയത്തിലെ പിച്ചും കുറഞ്ഞ സ്കോറിന്റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ആ പേരുദോഷം കഴിഞ്ഞ മാസം ശ്രീലങ്കയ്ക്കെതിരെ ഏകദിന മത്സരത്തിൽ തിരുവനന്തപുരം തിരുത്തി– വിരാട് കോലിയുടെ ഉജ്വല സെഞ്ചറിയുടെ മികവിൽ 390 റൺസ് നേടിയ ഇന്ത്യ ജയിച്ചത് ലോക റെക്കോർഡായ 317 റൺസിന്.

English Summary:  Lucknow pitch curator sacked for preparing a 'shocker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com