ADVERTISEMENT

അഹമ്മദാബാദ്∙ ന്യൂസീലൻഡിനെതിരെ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ബാറ്റർ രാഹുൽ ത്രിപാഠിയുടെ ഇന്നിങ്സിനെ പ്രശംസിച്ച് വെറ്ററൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. അവസരം ലഭിച്ചപ്പോഴെല്ലാം നിസ്വാർഥ പ്രകടനത്തിലൂടെ നിരവധി പേരുടെ ഹൃദയം കീഴടക്കിയ ബാറ്ററാണ് രാഹുൽ ത്രിപാഠിയെന്നും വിരാട് കോലിയുടെ പകരക്കാരനെ തേടുമ്പോൾ സെലക്ടർമാരുടെ ആദ്യത്തെ ചോയ്‌സ് ത്രിപാഠി ആയിരിക്കണമെന്നും വിക്കറ്റ് കീപ്പർ ബാറ്ററായ ദിനേഷ് കാർത്തിക് പറയുന്നു. ഒരു സ്പോർട്സ് വെബ്സൈറ്റിനോടാണ് കാർത്തിക്കിന്റെ പ്രതികരണം.

കിവീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിന്റെ രണ്ടാം ഓവറിൽ ഓപ്പണർ ഇഷാൻ കിഷനെ നഷ്ടമായെങ്കിലും രാഹുൽ ത്രിപാഠിയുടെ വെടിക്കെട്ടിലൂടെയാണ് (22 പന്തിൽ 44) ഇന്ത്യ തുടക്കം ഗംഭീരമാക്കിയത്. ഒൻപതാം ഓവറിൽ‌ ത്രിപാഠി പുറത്തായശേഷമാണ് ശുഭ്മാൻ ഗിൽ അടി തുടങ്ങിയത്. ത്രിപാഠി സ്കോർബോർഡിലേക്കു നൽകുന്ന വിലപ്പെട്ട സംഭാവന ദിനേശ് കാർത്തിക് വിശദീകരിച്ചു. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ത്രിപാഠിക്കൊപ്പം കളിച്ച കാർത്തിക്, അദ്ദേഹം നല്ലൊരു ടീം പ്ലെയർ ആണെന്നു പറയുന്നു.

‘‘ഞാൻ ഇപ്പോൾ പറയാൻ പോകുന്നതെന്തായാലും, അതു രാഹുൽ ത്രിപാഠിക്കാണെന്ന് ഞാൻ കരുതുന്നില്ല ഇത് ഇന്ത്യൻ ക്രിക്കറ്റിനെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന എല്ലാ ക്രിക്കറ്റ് ആരാധകർക്കും വേണ്ടിയുള്ളതാണ്. ദയവായി, ഭാവിയിൽ അംനീഷ്യ (ഓർമക്കുറവ്) ഒന്നും ഉണ്ടാകരുത്. കാരണം അവനു പകരമെത്തുന്നത് ചിലപ്പോൾ വലിയ പേരുകാരായിരിക്കും. അപ്പോൾ നമ്മൾ പോയി സ്കോർ നോക്കും. അവൻ വെറും 40 അല്ലെങ്കിൽ 30 സ്കോർ ചെയ്‌തുവെന്നു പറയും.’’– കാർത്തിക് പറഞ്ഞു.

‘‘3 മാസത്തിനുള്ളിൽ അല്ലെങ്കിൽ 6 മാസത്തിനുള്ളിൽ നമ്മൾ എല്ലാം മറക്കരുത്. ഒരുപക്ഷേ ത്രിപാഠിക്ക് ഒരു നല്ല ഐ‌പി‌എൽ സീണൺ ഉണ്ടായേക്കാം. ചിലപ്പോൾ ഉണ്ടാകില്ല‌. പക്ഷേ ഇന്ത്യൻ ടീമിലെത്തുമ്പോഴെല്ലാം ബാറ്റിങ് ഓർഡറിൽ മൂന്നാം സ്ഥാനത്തിന് അവൻ അർഹനാണ്. വിരാട് കോലി കളിക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല. പക്ഷേ കോലി ഇല്ലെങ്കിൽ ത്രിപാഠിയായിരിക്കണം ആദ്യ ചോയ്‌സ്. മറ്റെവിടെയെങ്കിലും നന്നായി കളിച്ച ഒരാളല്ല.’’– കാർത്തിക് വിശദീകരിച്ചു.

Watch Web Story: മോദി സ്റ്റേഡിയത്തിൽ ഗില്ലുമാല!

തന്റെ കരിയർ തുലാസിലായിരുന്നപ്പോഴും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ടീമിന് ആവശ്യമായ ജോലി ചെയ്യാൻ ത്രിപാഠി തന്റെ കളിശൈലി മാറ്റാൻ തയാറാകാതിരുന്നത് കാർത്തിക് ചൂണ്ടിക്കാണിച്ചു. ‘‘ അവൻ ധാരാളം അവസരങ്ങൾ ലഭിക്കുന്ന ഒരാളല്ല. എന്നിട്ടും ആക്രമണോത്സുകതയോടെ കളിക്കാൻ ശ്രമിച്ചു. റിസ്കുള്ള ഷോട്ടുകൾ കളിക്കുകയും ക്യാപ്റ്റനും കോച്ചും ആഗ്രഹിച്ചത് കൃത്യമായി ചെയ്യുകയും ചെയ്തു. അവന്റെ സൗന്ദര്യം അതാണ്, അവന്റെ ഡിഎൻഎ. സാഹചര്യം എത്ര വലുതാണ്, എത്ര വലുതാണ് ഗെയിം എന്നത് പരിഗണിക്കാതെ കളിക്കുന്ന താരങ്ങൾ നമുക്ക് വേണം. കാരണം വലിയ മത്സരങ്ങളിൽ അവർ അതു കൃത്യമായി ചെയ്യും.’’– ദിനേശ് കാർത്തിക് പറഞ്ഞു.

English Summary: ‘Please don't have amnesia. His career was on the line...’: Karthik picks Kohli's ‘first choice’ replacement in T20Is

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com