കഠ്മണ്ഡു∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചനെയ്ക്കു ക്രിക്കറ്റ് പരിശീലനത്തിന് അവസരമൊരുക്കി ക്രിക്കറ്റ് അസോസിയേഷൻ ഓഫ് നേപ്പാൾ. മുൻ ഐപിഎൽ താരം കൂടിയായ ലാമിച്ചനെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെയാണ് നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ താരത്തിന് പരിശീലനം നടത്താൻ അനുമതി നൽകിയത്.
സംഭവത്തിൽ പ്രതിഷേധവുമായി നൂറുകണക്കിനു പേരാണ് നേപ്പാൾ ക്രിക്കറ്റ് ഭരണകാര്യാലയമായ സിങ്ക ദര്‍ബാറിനു മുന്നിൽ തടിച്ചുകൂടിയത്. നേപ്പാൾ ക്രിക്കറ്റ് ടീമിനെ മറ്റു ടീമുകൾ ബഹിഷ്കരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ഫെബ്രുവരിയിൽ നേപ്പാളുമായി തീരുമാനിച്ചിരിക്കുന്ന മത്സരങ്ങളിൽനിന്ന് സ്കോട്‍ലൻഡും നമീബിയയും പിൻമാറണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യമുയർന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ ആറിനു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സന്ദീപിനെ പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണു താരത്തിനെതിരായ കേസ്. ഓഗസ്റ്റ് 21ന് കഠ്മണ്ഡുവിലെയും ഭക്തപൂരിലെയും വിവിധ ഇടങ്ങളിൽ സന്ദീപ് തന്നെ കൊണ്ടുപോയതായും അന്നു രാത്രി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചതായുമാണു 17 വയസ്സുകാരിയുടെ പരാതി. പരാതിക്കു പിന്നാലെ ലാമിച്ചനെയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയിരുന്നു.
English Summary: Calls to boycott rape-accused cricketer rise in Nepal