ADVERTISEMENT

ഇന്ത്യ–ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്കു ബോർഡർ–ഗാവസ്കർ ട്രോഫി എന്നു പേരിട്ടത് 1996ലാണ്. അതിനും വർഷങ്ങൾക്കു മുൻപേ ഇരുടീമും തമ്മിലുള്ള പോരാട്ടം പ്രശസ്തമാണ്. ഇംഗ്ലണ്ട് – ഓസ്ട്രേലിയ മത്സരമായ ആഷസ് പരമ്പരയ്ക്കൊപ്പമാണ് പോരാട്ടച്ചൂടിന്റെ കാര്യത്തിൽ ഇന്ത്യ–ഓസ്ട്രേലിയ മത്സരങ്ങൾക്ക് സ്ഥാനം. ഒട്ടേറെ വേറിട്ട സംഭവങ്ങൾക്കും പരമ്പര സാക്ഷിയായി.

∙ ഇന്നത്തോടെ നിർത്തി!

1986: എം.എ.ചിദംബരം സ്റ്റേഡിയം, മദ്രാസ്

1986ലെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യൻ അംപയർ വിക്രം രാജുവിന്റെ കരിയർ അവസാനിപ്പിക്കുന്നതിന് കാരണമായി. രണ്ടാം ഇന്നിങ്സിൽ 348 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന ദിനം 9ന് 347 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണു സംഭവം. രവി ശാസ്ത്രിക്കൊപ്പം ക്രിസീലുണ്ടായിരുന്ന മനീന്ദർ സിങ്ങിനെതിരായ ഓസീസിന്റെ എൽബിഡബ്ല്യു അപ്പീൽ വിക്രം രാജു ശരിവച്ചു. മത്സരം സമനിലയിൽ !

മനീന്ദർ സിങ്ങിനെതിരായ അപ്പീലിൽ അംപയർ വിക്രം രാജു ഔട്ട് അനുവദിക്കുന്നു.
മനീന്ദർ സിങ്ങിനെതിരായ അപ്പീലിൽ അംപയർ വിക്രം രാജു ഔട്ട് അനുവദിക്കുന്നു.

എന്നാൽ ബാറ്റിൽ പന്ത് ഉരസിയെന്ന സംശയം പിന്നീട് വിമർശനങ്ങൾക്കു വഴിയൊരുക്കി. അതിനുശേഷം രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിക്കാൻ വിക്രം രാജുവിനെ ഐസിസി തിരഞ്ഞെടുത്തില്ല. അന്ന് പന്ത് ബാറ്റിൽ കൊണ്ടിരുന്നെന്ന് പിന്നീട് രവി ശാസ്ത്രി പറഞ്ഞു. എന്നാൽ, അന്ന് ഡിആർഎസ് (ഡിസിഷൻ റിവ്യു സിസ്റ്റം) ഉണ്ടായിരുന്നെങ്കിലും അത് ഔട്ട് തന്നെയാകും എന്നാണ് വിക്രം രാജുവിന്റെ വിശദീകരണം.

∙ തീപിടിച്ച ഗാലറി !

1969: ബ്രാബോൺ സ്റ്റേഡിയം, മുംബൈ

1969ലെ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ നാലാം ദിനം അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ആരാധകർ ബ്രാബോൺ സ്റ്റേഡിയത്തിലെ സിസിഐ സ്റ്റാൻഡിനു തീവച്ചത് ഇന്ത്യ–ഓസ്ട്രേലിയ പോരാട്ടങ്ങളിലെ ഏറ്റവും ഭീതി നിറഞ്ഞ സംഭവങ്ങളിലൊന്നാണ്. രണ്ടാം ഇന്നിങ്സിൽ 7ന് 89 എന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന പ്രതീക്ഷ ശ്രീനിവാസ് വെങ്കിട്ടരാഘവനും അജിത് വഡേക്കറും ചേർന്നുള്ള 8–ാം വിക്കറ്റ് കൂട്ടുകെട്ട്.

അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ആരാധകർ സിസിഐ സ്റ്റാൻഡിന് തീ വച്ചപ്പോൾ.
അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ആരാധകർ സിസിഐ സ്റ്റാൻഡിന് തീ വച്ചപ്പോൾ.

എന്നാൽ, ഇന്ത്യൻ സ്കോർ 114ൽ എത്തിയപ്പോൾ വെങ്കിട്ടരാഘവനെ കീപ്പർ ക്യാച്ചിലൂടെ ഓസീസ് പുറത്താക്കി. പന്ത് ബാറ്റിൽ ഉരസിയില്ലെന്നു പറഞ്ഞായിരുന്നു ആരാധകരുടെ പ്രതിഷേധം. കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് എറിഞ്ഞതിനു പിന്നാലെ സിസിഐ സ്റ്റാൻഡിന് തീവച്ചു. മത്സരം പൂർണമായി അവസാനിപ്പിക്കണമെന്ന് കാണികൾ ആവശ്യപ്പെട്ടു. പിറ്റേന്ന് പുനരാരംഭിച്ച മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഓസീസ് ജയം. പരമ്പര 3–1ന് ഓസീസ് സ്വന്തമാക്കി.

∙ അദ്ഭുത കൂട്ടുകെട്ട് !

2001: ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവിനാണ് 2001 പരമ്പരയിലെ രണ്ടാം ടെസ്റ്റ് സാക്ഷിയായത്. ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിന് ജയിച്ച ആത്മവിശ്വാസത്തിൽ ഈഡൻ ഗാർഡൻസിലിറങ്ങിയ ഓസ്ട്രേലിയയെ തകർത്തത് ഇന്ത്യയുടെ വി.വി.എസ്.ലക്ഷ്മണും രാഹുൽ ദ്രാവിഡും ചേർന്നുള്ള അദ്ഭുത കൂട്ടുകെട്ട്!

രാഹുൽ ദ്രാവിഡും വി.വി.എസ്.ലക്ഷ്മണും.
രാഹുൽ ദ്രാവിഡും വി.വി.എസ്.ലക്ഷ്മണും.

ആദ്യ ഇന്നിങ്സിൽ ഫോളോ ഓൺ വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 4ന് 232 എന്ന നിലയിൽ നിൽക്കെയാണ്, 5–ാം വിക്കറ്റിൽ ഇരുവരും ചേർന്ന് 376 റൺസ് കൂട്ടിച്ചേർത്തത്. 7ന് 657 എന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 384 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനെ ഹർഭജൻ സിങ് കറക്കി വീഴ്ത്തി.  212 റൺസിന് ഓസീസ് പുറത്ത്. മത്സരത്തിൽ 2 ഇന്നിങ്സുകളിലായി ഹർഭജൻ 13 വിക്കറ്റുകൾ വീഴ്ത്തി.

∙ പിച്ചും പുല്ലും !

2005: വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട്, നാഗ്പുർ

2005 പരമ്പരയിലെ മൂന്നാം ടെസ്റ്റിനു മുൻപ് ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ നിർദേശത്തിന് അനുസരിച്ച് ക്യൂറേറ്റർ പിച്ചൊരുക്കാതിരുന്നപ്പോൾ പിറന്നത് വൻ വിവാദം. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലായതിനാൽ നാഗ്പുരിലെ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക് നിർണായകമായിരുന്നു. സ്പിന്നർമാരെ അനുകൂലിക്കുന്ന പിച്ചൊരുക്കാനാണ് ഗാംഗുലി നിർദേശിച്ചിരുന്നതെന്ന് പിന്നീട് ക്യൂറേറ്റർ വ്യക്തമാക്കി. 

എന്നാൽ‌ പുല്ല് നിറഞ്ഞ്, പേസിനെ പിന്തുണയ്ക്കുന്ന പിച്ചായിരുന്നു ഒരുക്കിയിരുന്നത്. ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തലേന്ന് ഗാംഗുലിയും സ്പിന്നർ ഹർഭജൻ സിങ്ങും മത്സരത്തിൽ നിന്നു പിന്മാറി. പരിശീലനത്തിനിടെ ഗാംഗുലിക്കു പരുക്കേറ്റെന്നും ഹർഭജനു ഭക്ഷ്യവിഷബാധയേറ്റെന്നുമായിരുന്നു വിശദീകരണം. 

എന്നാൽ പിച്ചിന്റെ കാര്യത്തിലെ അസംതൃപ്തിയാണ് ഇരുവരുടെയും പിന്മാറ്റത്തിനു പിന്നിലെന്ന വിമർശനങ്ങളുണ്ടായി. ഇതു വിവാദത്തിനു വഴിയൊരുക്കി. മത്സരം ജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.

English Summary: India-Australia cricket match history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com