നാഗ്പൂരിലെ പിച്ചിൽ ഇന്ത്യയും ഹാപ്പിയല്ല; അതൃപ്തി അറിയിച്ച് രോഹിതും ദ്രാവിഡും
Mail This Article
നാഗ്പൂർ∙ ഇന്ത്യ– ഓസ്ട്രേലിയ, ബോർഡർ– ഗാവസ്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച നാഗ്പൂർ സ്റ്റേഡിയത്തിൽ തുടങ്ങും. ഓസ്ട്രേലിയയിലെ ക്രിക്കറ്റ് വിദഗ്ധർ ആശങ്ക ഉയർത്തിയ നാഗ്പൂരിലെ പിച്ചിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും തൃപ്തരല്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ബുധനാഴ്ച പിച്ച് പരിശോധിച്ച ഇരുവരും ആശങ്കയോടെയാണു മടങ്ങിയതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ 9.30നാണു മത്സരം തുടങ്ങുന്നത്. ഇന്ത്യയിലെ പിച്ചുകൾ സ്പിന്‍ ബോളിനു കൂടുതൽ പിന്തുണ നൽകുന്നതാണെന്ന പരാതി നിലനിൽക്കെയാണ് പിച്ച് പരിശോധിച്ച് ദ്രാവിഡും രോഹിതും തൃപ്തിയില്ലെന്ന മറുപടി നൽകിയത്. പിച്ച് ക്യുറേറ്ററുമായുള്ള ചർച്ചകൾക്കു ശേഷം മാറ്റങ്ങൾ ആവശ്യമെങ്കിൽ കൊണ്ടുവന്നേക്കും. ടെസ്റ്റിനു മുന്നോടിയായി സ്റ്റേഡിയം ജീവനക്കാർ അധിക സമയം ജോലി ചെയ്താണു പിച്ചിന്റെ നിർമാണം പൂർത്തിയാക്കിയത്.
പിച്ചിൽനിന്ന് ഇന്ത്യയ്ക്ക് ആവശ്യത്തിലധികം നേട്ടമുണ്ടാക്കാനാണ് ഇന്ത്യൻ ക്യുറേറ്റർമാരുടെ ശ്രമമെന്നു മുൻ ഓസ്ട്രേലിയന്‍ താരം ജേസൺ ഗില്ലെസ്പി പറഞ്ഞു. ‘‘ഇന്ത്യൻ ടീമിന് നേട്ടമുണ്ടാക്കാനാണ് ക്യൂറേറ്റർമാരുടെ ശ്രമം. സ്പിൻ ബോളുകൾ വലിയ സ്വാധീനമുണ്ടാക്കുമെന്ന് അവർ കരുതുന്നു. അങ്ങനെ ഓസ്ട്രേലിയയെ തോൽപിക്കാനുള്ള ഒരു അവസരമാണ് ഇതെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു’’– ഗില്ലെസ്പി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
English Summary: Rohit Sharma, and Rahul Dravid unhappy with Nagpur wicket ahead of first Test against Australia