ADVERTISEMENT

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിൽ ഒരേ സമയം രണ്ടു പരിശീലകർ വേണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും രാജ്യസഭാ എംപിയുമായ ഹർഭജൻ സിങ് രംഗത്ത്. ട്വന്റി20 ഫോർമാറ്റിനു മാത്രമായി ആ ശൈലി മനസ്സിലാക്കാൻ സാധിക്കുന്ന സ്പെഷൽ പരിശീലകൻ വേണമെന്നാണ് ഹർഭജന്റെ ആവശ്യം. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ സെമിഫൈനൽ തോൽവിയെ തുടർന്ന് ട്വന്റി20 ഫോർമാറ്റിൽ ഹാർദിക് പാണ്ഡ്യയെ നായകനായി നിയമിച്ചിരുന്നു. രോഹിത് ശർമ ടെസ്റ്റിലും ഏകദിനത്തിലും നായകനായി തുടരുമ്പോഴാണ് ഈ മാറ്റം. സമാനമായ രീതിയിൽ ട്വന്റി20ക്കു മാത്രമായി പ്രത്യേക പരിശീലകൻ വേണമെന്ന് ‘ഇന്ത്യൻ എക്സ്പ്രസി’നു നൽകിയ അഭിമുഖത്തിൽ ഹർഭജൻ ആവശ്യപ്പെട്ടു.

‘നോക്കൂ, ഇന്ത്യൻ ടീമിന് നിലവിൽ രണ്ടു ക്യാപ്റ്റൻമാരുണ്ട്. സമാനമായ രീതിയിൽ രണ്ടു പരിശീലകരുമാകാം. എന്തുകൊണ്ട് അത്തരമൊരു പരീക്ഷണം നടത്തിക്കൂടാ? ട്വന്റി20യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാകണം പരിശീലകൻ. ഇംഗ്ലണ്ടിൽ ബ്രണ്ടൻ മക്കല്ലത്തിന്റെ റോൾ ഉദാഹരണം. ഗുജറാത്ത് ടൈറ്റൻസ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ കിരീടം നേടുമ്പോൾ പരിശീലകനായിരുന്ന ആശിഷ് നെഹ്റയേയോ വീരേന്ദർ സേവാഗിനെയോ പരിഗണിക്കാം. ട്വന്റി20 ഫോർമാറ്റിനെ നന്നായി മനസ്സിലാക്കുന്ന, ആ ഫോർമാറ്റ് ആവശ്യപ്പെടുന്ന കാര്യങ്ങളെന്തൊക്കെയെന്ന് അറിയാവുന്ന ഒരാളെ വേണം പരിശീലകനാക്കാൻ’ – ഹർഭജൻ ചൂണ്ടിക്കാട്ടി.

‘‘ട്വന്റി20 ഫോർമാറ്റിലാകണം ഈ പരിശീലകന്റെ പൂർണ ശ്രദ്ധ. ഉദാഹരണത്തിന് ആശിഷ് നെഹ്റയാണ് ട്വന്റി20 ടീമിന്റെ പരിശീലകൻ എന്ന് കരുതുക. ഇന്ത്യയെ ട്വന്റി20 ചാംപ്യൻമാരാക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്ന് പൂർണബോധ്യം അദ്ദേഹത്തിനുണ്ടാകും. അതേസമയം, ഇന്ത്യയെ ഏകദിനത്തിലും ടെസ്റ്റിലും ഒന്നാമൻമാരാക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്ന് ദ്രാവിഡിനും വ്യക്തത ലഭിക്കും’ – ഹർഭജൻ ചൂണ്ടിക്കാട്ടി.

പാക്ക് ക്രിക്കറ്റ് ടീമിന് പിന്തുണ; ഗോവയിൽ കടക്കാരനെക്കൊണ്ട് പരസ്യമായി മാപ്പു പറയിച്ചു

ഇത്രയും പ്രതിഭാധാരാളിത്തമുള്ള ടീം ഇന്ത്യ ഐസിസി ടൂർണമെന്റുകളിൽ കിരീടം നേടേണ്ട സമയം അതിക്രമിച്ചതായി ഹർഭജൻ വിലയിരുത്തി. സമ്മർദ്ദം നേരിടുന്നതിൽ വരുത്തുന്ന വീഴ്ചയാണ് ഇന്ത്യയെ കിരീടനേട്ടങ്ങളിൽനിന്ന് അകറ്റിനിർത്തുന്നതെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു. ടീമിൽ തുടർച്ചയായി നടത്തിയ അഴിച്ചുപണികൾ നിമിത്തം ലോകകപ്പിനു പോകുന്ന സമയത്തും ഇന്ത്യൻ ടീം സെറ്റായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘2018–19ൽ താരങ്ങളെ തുടർച്ചയായി മാറ്റുന്നത് നാം കണ്ടു. ഒരേ സമയം ദിനേഷ് കാർത്തിക്കും ഋഷഭ് പന്തും ടീമിലെത്തി. വലിയ മത്സരങ്ങൾ ജയിക്കുന്നതിന് നിർണായകമായ പരിചയസമ്പത്തി ഇല്ലാതെ പോയത് തിരിച്ചടിയായി. വലിയ മത്സരങ്ങളിൽ സമ്മർദ്ദവും ആനുപാദികമായി വർധിക്കും. മറ്റു പരമ്പരകളിൽനിന്ന് വ്യത്യസ്തമാണ് ലോകകപ്പ് പോലുള്ള ടൂർണമെന്റുകളിലെ സമ്മർദ്ദം. ടൂർണമെന്റ് വലുതാകുമ്പോൾ സമ്മർദ്ദവുമേറും’ – ഹർഭജൻ പറഞ്ഞു.

‘‘വലിയ മത്സരങ്ങളുടെ സമ്മർദ്ദം താങ്ങാൻ അപൂർവം താരങ്ങൾക്കേ സാധിക്കൂ. രോഹിത് ശർമയും വിരാട് കോലിയും തിളങ്ങിയാൽ ഇന്ത്യ ജയിക്കുമെന്ന് നാം പറയാറുണ്ട്. ഇപ്പോൾ ഹാർദിക് പാണ്ഡ്യയുമുണ്ട്. ഇവർക്കു പുറമെ മാച്ച് വിന്നർമാരായ ഒട്ടേറെ പുതിയ താരങ്ങൾ നമുക്കുണ്ട്. ഇപ്പോഴത്തെ പോരായ്മകൾ ഇതുകൊണ്ട് മാറുമെന്ന് കരുതാം. ഇത്രയധികം മികവുറ്റ താരങ്ങളുള്ളപ്പോൾ നമുക്ക് കിരീടങ്ങൾ നേടാനാകുന്നില്ലെങ്കിൽ ഇനിയെപ്പോൾ നേടാനാണ്?’ – ഹർഭജൻ ചോദിച്ചു.

ഓരോ‍ ഫോർമാറ്റും മനസ്സിലാക്കി അതിന് അനുസൃതമായി വേണം കളിക്കാനെന്നും ഹർഭജൻ ചൂണ്ടിക്കാട്ടി. ഈ വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ, ആ ശൈലി അനുസരിച്ച് കളിക്കണമെന്ന് ഹർഭജൻ അഭിപ്രായപ്പെട്ടു.

‘നമ്മൾ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ട്വന്റി20 കളിക്കുമ്പോൾ നമുക്ക് ഏകദിന ശൈലി സ്വീകരിക്കാനാകില്ല. ഏകദിനം കളിക്കുമ്പോൾ ടെസ്റ്റ് ശൈലി അവലംബിക്കുന്നതും ശരിയല്ല. വലിയ ടൂർണമെന്റുകൾ ജയിക്കാൻ നമുക്ക് രണ്ടോ മൂന്നോ കളിക്കാരിൽ മാത്രം ആശ്രയിക്കാനാകില്ല. ലോകകപ്പ് ആകുമ്പോഴേയ്ക്കും ഒരേ മനസ്സോടെ കളിക്കുന്ന എട്ടോ ഒൻപതോ താരങ്ങൾ വേണം. ഒന്നോ രണ്ടോ കളിക്കാർ നമ്മെ ചില മത്സരങ്ങളിൽ ജയിപ്പിച്ചേക്കാം. പക്ഷേ ടൂർണമെന്റിൽ ജയിക്കണമെങ്കിൽ ടീം തന്നെ വിചാരിക്കണം’– ഹർഭജൻ പറഞ്ഞു.

English Summary: Team India can have two coaches… bring in someone who understands the demands of T20: Harbhajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com