പുറം വേദനയെത്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങാതെ ശ്രേയസ്, വീണ്ടും പരുക്ക്; ഇന്ത്യയ്ക്കു തിരിച്ചടി
Mail This Article
അഹമ്മദാബാദ്∙ പുറം വേദനയെത്തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനാകാതെ യുവതാരം ശ്രേയസ് അയ്യർ. മൂന്നാം ദിവസത്തെ കളിക്കു ശേഷം കടുത്ത പുറംവേദന അനുഭവപ്പെട്ടതോടെ താരത്തെ സ്കാനിങ്ങിനു വിധേയനാക്കി. നാലാം ദിനം ശ്രേയസ് ബാറ്റിങ്ങിന് ഇറങ്ങിയില്ല.
രണ്ടാം ഇന്നിങ്സിൽ ശ്രേയസ് അയ്യർ ബാറ്റു ചെയ്യുമോയെന്ന കാര്യവും വ്യക്തമല്ല. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കുമോയെന്ന കാര്യവും സംശയമാണ്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ ശ്രേയസ് അയ്യർ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ചികിത്സയ്ക്കു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. ഡൽഹി, ഇൻഡോർ ടെസ്റ്റുകളിൽ താരത്തിനു തിളങ്ങാൻ സാധിച്ചിരുന്നില്ല.
അതേസമയം അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 91 റൺസിന്റെ ലീഡു നേടി. 571 റൺസാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയത്. നാലാം ദിനം ബാറ്റിങ്ങിൽ തിളങ്ങിയ വിരാട് കോലി കരിയറിലെ 75–ാം സെഞ്ചറി നേടി. 364 പന്തുകൾ നേരിട്ട താരം 186 റൺസുമായാണ് മടങ്ങിയത്. അക്സർ പട്ടേൽ (113 പന്തിൽ 79) അർധ സെഞ്ചറി നേടി.
English Summary: Shreyas Iyer down with back pain, doubtful for ODI series