ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ രാഹുൽ കീപ്പറാകട്ടെ, മധ്യനിരയ്ക്ക് കരുത്തെന്ന് ഗാവസ്കർ
Mail This Article
മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുലിനെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പറായിരുന്ന ശ്രീകർ ഭരതിനെ മാറ്റി രാഹുലിനെ കളിപ്പിക്കണമെന്നാണു ഗാവസ്കറിന്റെ നിലപാട്. ‘‘രാഹുലിനെ ഒരു വിക്കറ്റ് കീപ്പറാക്കാൻ സാധിക്കും. രാഹുൽ അഞ്ചാമതോ, ആറാമതോ ആയി ബാറ്റിങ്ങിന് ഇറങ്ങിയാൽ അത് ഇന്ത്യയ്ക്കു കരുത്താകും.’’– ഒരു സ്പോർട്സ് മാധ്യമത്തോടു ഗാവസ്കർ പറഞ്ഞു.
‘‘കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ രാഹുലിനെ പ്രകടനം നോക്കിയാൽ അതു മികച്ചതാണ്. ലോർഡ്സിൽ അദ്ദേഹം ഒരു സെഞ്ചറി നേടി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനുള്ള ടീമിനെ പരിഗണിക്കുമ്പോള്‍ രാഹുലിന്റെ കാര്യം കൂടി മനസ്സിലുണ്ടാകണം.’’– സുനിൽ ഗാവസ്കർ പറഞ്ഞു. ബോർഡർ– ഗാവസ്കർ ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിറംമങ്ങിയ പ്രകടനമാണു കെ.എല്‍. രാഹുൽ പുറത്തെടുത്തത്. തുടർന്ന് താരത്തെ ടീമിൽനിന്നു മാറ്റി ശുഭ്മൻ ഗില്ലിനെ ഇന്ത്യ ഓപ്പണറാക്കിയിരുന്നു.
അവസാന ടെസ്റ്റിൽ സെഞ്ചറി നേടിയ ശുഭ്മന്‍ ഗിൽ (235 പന്തിൽ 128) ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പത്ത് വർഷമായി ഐസിസി ട്രോഫികളൊന്നും ജയിക്കാനായിട്ടില്ലെന്ന കുറവ് നികത്താനാണ് ഇന്ത്യ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇറങ്ങുന്നത്. ജൂൺ ഏഴു മുതൽ 11 വരെ ഓവലിലാണ് ഓസ്ട്രേലിയയ്ക്കെതിരായ ഫൈനൽ പോരാട്ടം.
English Summary: Sunil Gavaskar picks KL Rahul to play as wicketkeeper in WTC final