ADVERTISEMENT

വിശാഖപട്ടണം∙ രണ്ടു മോശം പ്രകടനങ്ങളുടെ പേരിൽ സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽനിന്ന് മാറ്റില്ലെന്ന സൂചന നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും താരം പൂജ്യത്തിനു പുറത്തായിരുന്നു. ഇതേ തുടര്‍ന്ന് ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം നമ്പരായ സൂര്യയെ ഏകദിന ടീമിൽനിന്നു മാറ്റണമെന്നും ആവശ്യം ഉയർന്നു. ഏകദിന ക്രിക്കറ്റിലും തിളങ്ങേണ്ടത് ആവശ്യമാണെന്ന കാര്യം സൂര്യകുമാർ യാദവിനു നന്നായി അറിയാമെന്ന് രോഹിത് ശർമ പറഞ്ഞു.

സൂര്യകുമാർ യാദവിനു പ്രതിഭ തെളിയിക്കാനാവശ്യമായ അത്രയും അവസരം ലഭിച്ചിട്ടില്ലെന്നാണ് രോഹിത് ശർമയുടെ നിലപാട്. ‘‘ശ്രേയസ് അയ്യർ എന്ന് ടീമിലേക്കു മടങ്ങിയെത്തുമെന്നു ഞങ്ങൾക്ക് അറിയില്ല. ഇപ്പോൾ ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം ഒഴിവുണ്ട്, അവിടെ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണം. വൈറ്റ് ബോൾ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണ്. ഞാൻ മുന്‍പ് പറഞ്ഞപോലെ ഇത്തരം താരങ്ങൾക്ക് തുടർച്ചയായി അവസരങ്ങൾ‌ നൽകേണ്ടിവരും.’’– രണ്ടാം ഏകദിനത്തിലെ പത്ത് വിക്കറ്റ് തോൽവിക്കു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ രോഹിത് ശർമ പറഞ്ഞു.

‘‘കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അദ്ദേഹം പുറത്തായെന്നതു ശരിയാണ്. പക്ഷേ അദ്ദേഹത്തിനു തുടർച്ചയായി അവസരം ലഭിക്കണം. ഏഴോ, എട്ടോ അല്ലെങ്കിൽ പത്തോളം കളികൾ വേണ്ടിവരും. ഒരാൾ പരുക്കു പറ്റി പോയപ്പോഴുള്ള സ്ഥാനമാണു സൂര്യയ്ക്കു നൽകിയത്. ശ്രേയസിനു പകരം ആരെയും ലഭിച്ചിട്ടില്ല. തുടർച്ചയായി അവസരം കിട്ടിയിട്ടും സൂര്യകുമാർ യാദവ് തിളങ്ങിയില്ലെങ്കിൽ അദ്ദേഹത്തിന് റൺസ് കണ്ടെത്താനാകില്ലെന്നു മനസ്സിലാക്കാം. എന്നാൽ ഇപ്പോൾ അങ്ങനെ ചിന്തിക്കാനാകില്ല.’’– രോഹിത് ശർമ വ്യക്തമാക്കി.

വിശാഖപട്ടണത്തു നടന്ന രണ്ടാം മത്സരത്തിൽ മിച്ചൽ സ്റ്റാര്‍ക്കിന്റെ പന്തിലാണ് സൂര്യകുമാർ യാദവ് എൽബിഡബ്ല്യു ആയി മടങ്ങിയത്. ഓപ്പണർമാരായ രോഹിത് ശർമയെയും ശുഭ്മൻ ഗില്ലിനെയും നഷ്ടപ്പെട്ട് ഇന്ത്യ പ്രതിരോധത്തിലായതിനു പിന്നാലെയാണ് സൂര്യയുടെ പുറത്താകൽ. വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിലും സൂര്യകുമാര്‍ യാദവിന് റണ്ണൊന്നും നേടാൻ സാധിച്ചിരുന്നില്ല.

മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ പന്തിൽ എൽബിഡബ്ല്യു ആയിട്ടായിരുന്നു മുംബൈയിലും സൂര്യകുമാർ യാദവിന്റെ മടക്കം. ഏകദിന ക്രിക്കറ്റില്‍ 21 മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് 433 റൺസാണ് ഇതുവരെ നേടിയത്. ഉയർന്ന സ്കോർ 64 റൺസ്. രണ്ട് അർധസെഞ്ചറികൾ മാത്രമാണു താരത്തിന് ഇതുവരെ ഏകദിന ക്രിക്കറ്റിൽനിന്നു സ്വന്തമാക്കാൻ സാധിച്ചത്.

English Summary: Rohit Sharma breaks silence on Suryakumar Yadav's future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com