ADVERTISEMENT

കൊച്ചി ∙ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ പുതിയൊരു ദൗത്യത്തിലാണ്. അതിനു ക്രിക്കറ്റുമായി വലിയ ബന്ധമില്ല. എങ്കിലും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളെല്ലാം സന്ദർശിച്ച് ജയസൂര്യ പറയുന്നു– ‘‘ശ്രീലങ്കയിൽ ടൂറിസ്റ്റായി വരണം. ഇവിടത്തെ പ്രശ്നങ്ങളെല്ലാം മാറി. പെട്രോളിനും ഗ്യാസിനും ക്യൂവില്ല. അവശ്യസാധനങ്ങൾക്ക് ക്ഷാമമില്ല. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഞങ്ങളുടെ രാജ്യത്തെയും സ്നേഹിക്കുക. ഇപ്പോൾ കൊച്ചിയിലിരുന്നും ഞാൻ മലയാളികളോട് പറയുന്നു. കൊളംബോയിലേക്ക് വരിക. ജീവിതത്തിലേക്ക് പൊരുതി മടങ്ങിവന്നിട്ടുള്ളരാണ് ശ്രീലങ്കൻ ജനത. സപ്പോർട്ട് ചെയ്യണം ’’– മലയാള മനോരമ സ്പോർട്സ് അവാർഡ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ശ്രീലങ്കയുടെ മാസ്റ്റർ ബ്ലാസ്റ്റർ. ശ്രീലങ്കൻ ടൂറിസത്തിന്റെ ഔദ്യോഗിക ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ  ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോയുമൊത്ത് ലോകം ചുറ്റുകയാണ് ജയസൂര്യ. ഇടയ്ക്ക് കമന്ററി സംഘത്തിൽ അംഗമായും ചില പര്യടനങ്ങൾ. 

ലങ്കൻ സ്പിരിറ്റ് 

ഏകദിന ക്രിക്കറ്റിൽ ഓപ്പണിങ് സങ്കൽപത്തെ മാറ്റിമറിച്ച ജയസൂര്യയ്ക്ക് തന്റെ രാജ്യത്തെ പ്രതിസന്ധിയോട് ഒരു ഹാർഡ് ഹിറ്ററുടെ സമീപനം സ്വീകരിക്കാൻ താൽപര്യമില്ല.  ‘‘കാര്യങ്ങൾ നല്ല രീതിയിൽ മാറിയിട്ടുണ്ട്. ശ്രീലങ്കയുടെ വൈവിധ്യം ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുന്നത് ഇന്ത്യക്കാർക്കാണ്. അത്രമാത്രം സമാനമായ സാംസ്കാരിക പശ്ചാത്തലം രണ്ടു രാജ്യങ്ങൾക്കുമുണ്ട്. ചെറിയ ദ്വീപാണ് ലങ്ക.എന്നാൽ, കണ്ടു തീരാത്ത കാഴ്ചകളാണ്. നുവറേലിയ നിങ്ങൾക്ക് തണുപ്പു നൽകും. വടക്ക് പുരാതനമായ ഒരു സംസ്കാരമുണ്ട്. തെക്ക് മനോഹരമായ ബീച്ചുകൾ. അനുരാധപുരയിലെ പുരാതന ബുദ്ധക്ഷേത്രത്തിലെ കൽപടവുകൾ’’– വാക്കുകളിൽ നാടിന്റെ ഭംഗി കൊരുത്ത് ജയസൂര്യ വാചാലനായി. ‘‘ഞങ്ങളുടെ രാജ്യം ഏറ്റവും പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ഓസ്ട്രേലിയൻ ടീം നാട്ടിൽ പര്യടനം നടത്തുന്നത്. അന്നും സ്റ്റേഡിയങ്ങൾ നിറഞ്ഞു തുളുമ്പിയിരുന്നു. അതാണ് ലങ്കൻ ജനതയുടെ സ്പിരിറ്റ് ’’

jayasur

ഏകദിനവും നിലനിൽക്കും 

ട്വന്റി20 വന്നതോടെ ഏകദിന ക്രിക്കറ്റിന്റെ ഭാവി ഇരുളടയുമെന്ന വാദത്തെ ഏകദിന ക്രിക്കറ്റിനെ ആസ്വാദ്യമാക്കിയ ഓപ്പണർ തള്ളി: ‘‘ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റും അതിന്റെ തനിമയോടെ നിൽക്കും. ടെസ്റ്റിന്റെ ഭംഗി ടെസ്റ്റിനു മാത്രമേയുള്ളൂ. അത് ക്ലാസാണ്. ട്വന്റി20ക്ക് സ്വീകാര്യത കൂടിയത് കളിയുടെ സ്പീഡു കൊണ്ടുമാത്രമല്ല,  കാണികളുടെ സൗകര്യം കൊണ്ടു കൂടിയാണ്. കുറഞ്ഞ സമയം കൊണ്ട് കളി പൂർണമായി കാണാം എന്നത് ജീവിതത്തിന്റെ വേഗത്തിനൊപ്പം ചേർന്നു നിൽക്കുന്ന കാര്യമായി. ഫാസ്റ്റ് ഗെയിം ഫാസ്റ്റ് ലൈഫിന് കൂടുതൽ സ്വീകാര്യമായി. എന്നാൽ ഏകദിന ക്രിക്കറ്റ് അപ്പോഴും നിലനിൽക്കും. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഉടനെ വരികയല്ലേ. അതിന്  ആളു കുറയുമെന്ന് കരുതാനാകുമോ? ഒരിക്കലുമില്ല’’– കമന്റേറ്ററുടെ വാക്ചാതുരിയോടെ ജയസൂര്യ പറഞ്ഞു.

ശ്രീലങ്കയ്ക്കു വേണ്ടിയും ക്രിക്കറ്റിനു വേണ്ടിയും ജയസൂര്യ സജീവമായി ഇനിയും ഫീൽഡിലുണ്ടാകും. എന്നാൽ രാഷ്ട്രീയക്കാരന്റെ ജഴ്സി സനത് ജയസൂര്യ ഊരിവച്ചു കഴി‍ഞ്ഞു. 2010ൽ സ്വന്തം നാടായ മാത്തറയിൽ നിന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ പാർലമെന്റിലെത്തിയ ജയസൂര്യയ്ക്ക് രാഷ്ട്രീയം ശരിക്കും മടുത്തു. പ്രത്യേകിച്ച് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്. തെരുവിലേക്ക് നീണ്ട ജനകീയ സമരങ്ങളുടെ മുന്നിൽ രാഷ്ട്രീയം മറന്നു നിലയുറപ്പിച്ച ജയസൂര്യ പറയുന്നു. ‘‘രാഷ്ട്രീയം കഴിഞ്ഞുപോയ അധ്യായമാണ്. ഇനി ആ വേഷമണിയാൻ താൽപര്യമില്ല’’– ശ്രീലങ്കയിലെ മുൻ ഡപ്യൂട്ടി മന്ത്രി കൂടിയായിരുന്ന ജയസൂര്യ നിലപാട് വ്യക്തമാക്കി.

English Summary: Interview Former Sri Lankan cricketer Sanath Jayasuriya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com