ഷാർജ∙ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ മോശം പ്രകടനത്തെ തുടർന്ന് പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ അസം ഖാനെ അധിക്ഷേപിച്ച് പാക്കിസ്ഥാൻ ആരാധകൻ. രണ്ടാം ട്വന്റി20യിൽ നാലു പന്തുകൾ നേരിട്ട അസം ഖാൻ ഒരു റൺ മാത്രമെടുത്താണു പുറത്തായത്. അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാന്റെ പന്തിൽ താരം എൽബിഡബ്ല്യു ആകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഗാലറിയിൽനിന്ന് അസം ഖാന്റെ ശരീരഭാരം ചൂണ്ടിക്കാണിക്കുന്ന രീതിയിൽ ആംഗ്യവുമായി ആരാധകൻ അധിക്ഷേപിച്ചത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കൃത്യമായി ചാനൽ ക്യാമറയിൽ പതിയുകയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരത്തിലും അസം ഖാനു തിളങ്ങാൻ സാധിച്ചിരുന്നില്ല. ആദ്യ പോരാട്ടത്തിൽ രണ്ടു പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ പുറത്താകുകയായിരുന്നു. അഫ്ഗാൻ താരം മുജീബുർ റഹ്മാന്റെ പന്തിൽ ഗുൽബദിന്‍ നായിബ് ക്യാച്ചെടുത്താണ് അസം ഖാനെ പുറത്താക്കിയത്.
അസം ഖാനെ അവഹേളിക്കുന്ന വിഡിയോ പുറത്തുവന്നതോടെ ആരാധകനെതിരെ വിമർശനവുമായി നിരവധി പേരാണു രംഗത്തെത്തുന്നത്. രണ്ടാം ട്വന്റി20യിൽ പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു തോൽപിച്ച് അഫ്ഗാനിസ്ഥാൻ പരമ്പര സ്വന്തമാക്കിയിരുന്നു. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര അഫ്ഗാനിസ്ഥാൻ 2–0നു വിജയിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ആറു വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് ആകെ നേടിയത്. മറുപടിയിൽ ഒരു പന്ത് ബാക്കി നിൽക്കെ അഫ്ഗാനിസ്ഥാൻ വിജയമുറപ്പിക്കുകയായിരുന്നു.
English Summary: Unimpressed Fan Body Shames Pakistan Cricketer Azam Khan