ലണ്ടൻ∙ 50 കോടി രൂപയോളം ചെലവാക്കി ആറ് ഇംഗ്ലിഷ് താരങ്ങളെ ഇന്ത്യൻ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി20 ലീഗുകളിൽ കളിപ്പിക്കുന്നതിന് ആറോളം ഇംഗ്ലിഷ് താരങ്ങളെ രാജ്യാന്തര മത്സരങ്ങളിൽനിന്നു വിട്ടുനിൽക്കാനാണ് ഐപിഎൽ ടീമുകൾ നീക്കം നടത്തുന്നതെന്ന് ‘ടൈംസ് ലണ്ടൻ’ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഏതൊക്കെ ടീമുകളാണ് നീക്കത്തിനു പിന്നിലെന്ന് ഇംഗ്ലിഷ് മാധ്യമം വ്യക്തമാക്കിയിട്ടില്ല. വെസ്റ്റിൻഡീസിലെ സിപിഎൽ, സൗത്ത് ആഫ്രിക്കയിലെ എസ്എ ട്വന്റി20, ഗ്ലോബൽ ട്വന്റി20 ലീഗ് (യുഎഇ), മേജർ ലീഗ് ട്വന്റി20 (യുഎസ്) എന്നീ ടൂർണമെന്റുകളിൽ ഐപിഎൽ ക്ലബുകൾ ടീമുകളെ ഇറക്കുന്നുണ്ട്. ഫ്രാഞ്ചൈസികൾ ‘സ്വാധീനിക്കാൻ ശ്രമിച്ച’ താരങ്ങളുടെ പേരുവിവരങ്ങളും പുറത്തുവന്നിട്ടില്ല.
തുടങ്ങാനിരിക്കുന്ന സൗദി ട്വന്റി20 ലീഗിലും ഇന്ത്യൻ ഫ്രാഞ്ചൈസികൾ ടീമിനെ ഇറക്കാന്‍ ഒരുങ്ങുകയാണ്. ‘‘ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ്, ഇംഗ്ലിഷ് കൗണ്ടി എന്നിവയ്ക്കു പകരം ഒരു ഇന്ത്യൻ ടീമിനെ ഇവരുടെ പ്രധാന തൊഴിൽദാതാവാക്കാനാണു ശ്രമം. രാജ്യാന്തര താരങ്ങളുൾപ്പെടെ ആറു പേരുമായി പ്രാഥമിക ചർച്ചകൾ നടത്തി. താരങ്ങൾക്കു 12 മാസം നീണ്ട കരാർ നല്‍കാനാണു ശ്രമം.’’– ഇംഗ്ലിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.
English Summary: IPL Franchises Offer English Players With Multi-Million Pound Deal