ഏഷ്യാ കപ്പ് നഷ്ടമായാൽ ബഹിഷ്കരണം, വീണ്ടും പാക്ക് ഭീഷണി; യുഎഇയിലെങ്കിലും നടത്തൂവെന്ന് നജാം സേത്ത്
Mail This Article
കറാച്ചി ∙ ഈ വർഷത്തെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ശ്രീലങ്കയിലേക്കു മാറ്റിയാൽ ടൂർണമെന്റ് ബഹിഷ്ക്കരിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റ് പാക്കിസ്ഥാനിൽ നടത്താനാകില്ലെങ്കിൽ പകരം യുഎഇ വേദിയാക്കണമെന്നും മറ്റൊരു വേദി അംഗീകരിക്കില്ലെന്നും പിസിബി ചെയർമാൻ നജാം സേത്ത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ (എസിസി) അറിയിച്ചു.
ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം യുഎഇയിലും മറ്റു മത്സരങ്ങൾ പാക്കിസ്ഥാനിലുമെന്ന മുൻ നിലപാടാണ് പാക്ക് ക്രിക്കറ്റ് ബോർഡ് മയപ്പെടുത്തിയത്. സെപ്റ്റംബറിൽ യുഎഇയിൽ കനത്ത ചൂടാണെന്ന ബിസിസിഐയുടെ വാദം പരിഗണിച്ചാണ് എസിസി മറ്റൊരു വേദിയായി ശ്രീലങ്കയെ പരിഗണിക്കുന്നത്.
എന്നാൽ സെപ്റ്റംബർ മാസത്തിൽ മുൻപ് യുഎഇയിൽ ബിസിസിഐ ഐപിഎൽ മത്സരങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാക്ക് ബോർഡ് വേദിമാറ്റത്തെ എതിർക്കുന്നത്. 2018, 2022 വർഷങ്ങളിൽ യുഎഇയിലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് നടന്നത്.
English Summary : If Asia cup venue change Pakistan may withdraw from tournament