ADVERTISEMENT

ബെംഗളൂരു∙ ലീഗ് മത്സരങ്ങൾ പകുതിയെത്തിയപ്പോൾ ടേബിൾ ടോപ്പിൽ എത്തിയശേഷം മത്സരങ്ങൾ പൂർത്തിയായപ്പോൾ ടൂർണമെന്റിൽനിന്നു പുറത്തുപോകേണ്ട ദുർവിധിയാണ് ഐപിഎൽ പതിനാറാം സീസണിൽ രാജസ്ഥാൻ റോയൽസിനെ തേടിയെത്തിയത്. ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ മിന്നും ഫോമിൽ കളിച്ച രാജസ്ഥാൻ റോയൽസ്, രണ്ടും പകുതിയിൽ അടിപതറിയതോടെയാണ് പുറത്തേയ്ക്കുള്ള വഴിതെളിഞ്ഞത്. സഞ്ജു സാംസന്റെ ക്യാപ്റ്റൻസിക്കു കീഴിൽ കഴിഞ്ഞ തവണ ഫൈനലിൽ കയറിയ ടീമിന് ഇത്തവണ പ്ലേഓഫ് പോലും കളിക്കാൻ സാധിച്ചില്ലെന്നത് മലയാളി ആരാധകർക്കും നിരാശയായി.

ഞായറാഴ്ച നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പരാജയപ്പെട്ടെങ്കിൽ മാത്രമേ രാജസ്ഥാന് പ്ലേഓഫിലേക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചപ്പോൾ തന്നെ സഞ്ജുവിനും സംഘത്തിനും പുറത്തേയ്ക്കുള്ള വഴി തെളിഞ്ഞു. എന്നാൽ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തോൽവി വഴങ്ങിയതോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുനിന്നു രാജസ്ഥാൻ അഞ്ചാം സ്ഥാനത്തേയ്ക്കു കയറിയത് കണ്ടപ്പോൾ ആരാധകർക്ക് ഒരേസമയം സന്തോഷവും സങ്കടവുമാണ് ഉണ്ടായത്.

കൈപ്പിടിയിൽനിന്നു വഴുതിപ്പോയ നിരവധി മത്സരങ്ങളിൽ ഒരെണ്ണമെങ്കിൽ വിജയിച്ചിരുന്നെങ്കിൽ നാലാം സ്ഥാനക്കാരായി രാജസ്ഥാൻ റോയൽ പ്ലേഓഫിൽ കടക്കുമായിരുന്നു. പുറത്തായ ആറു ടീമുകളിലും റൺറേറ്റിൽ മുന്നിൽ രാജസ്ഥാനാണ്. പ്ലേഓഫിൽ കടന്ന മുംബൈ ഇന്ത്യൻസും റൺറേറ്റിൽ രാജസ്ഥാനേക്കാൾ പിന്നിലാണ്. ലീഗ് ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെയും സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും നേരിയ വ്യത്യാസത്തിലാണ് രാജസ്ഥാനിൽനിന്നു വിജയം അകന്നു പോയത്. ഇതിൽ തന്നെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മേയ് 7നു നടന്ന മത്സരത്തിൽ പരാജയപ്പെട്ടതാണ് രാജസ്ഥാന്റെ പ്ലേഓഫ് പ്രവേശനത്തിന് ഏറ്റവും തിരിച്ചടിയായത്. അന്ന് അവസാന ഓവറിന്റെ അവസാന പന്തിൽ പേസർ സന്ദീപ് ശർമ വഴങ്ങിയ ‘നോബോൾ’ ആണ് രാജസ്ഥാനെ തോൽപ്പിച്ചത്.

sandeep-sharma-no-ball-srh
സൺറൈസേഴ്സിനെതിരായ മത്സരത്തിൽ സന്ദീപ് ശർമ എറിഞ്ഞ നോബോൾ

അവസാന പന്തിൽ അവിശ്വസനീയമാംവിധം ഫലം മാറിമറിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് 4 വിക്കറ്റിനാണ് വിജയിച്ചക്. രാജസ്ഥാൻ പേസർ സന്ദീപ് ശർമയെറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നത് 5 റൺസ്. സ്ട്രൈക്കിൽ അബ്ദുൽ സമദ്. സന്ദീപിന്റെ വൈഡ് യോർക്കർ ലോങ് ഓഫ് ബൗണ്ടറിക്കു മുകളിലൂടെ ഗാലറിയിലെത്തിക്കാനുള്ള സമദിന്റെ ശ്രമം ജോസ് ബട്‌ലറുകളുടെ കൈകളിൽ ഒതുങ്ങി. രാജസ്ഥാൻ ക്യാംപിൽ വിജയാഹ്ലാദവും ഹൈദരാബാദ് ഡഗ്ഔട്ടിൽ നിരാശയും.

എന്നാൽ രാജസ്ഥാൻ താരങ്ങളുടെ വിജയച്ചിരിക്ക് ഒരു സെക്കൻഡ് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. സന്ദീപ് ഓവർ സ്റ്റെപ് ചെയ്തതായി തേഡ് അംപയറുടെ സന്ദേശം. പിന്നാലെ ഫീൽഡ് അംപയറുടെ ഫ്രീ ഹിറ്റ് സിഗ്നൽ. മരണമണി പോലെ നോബോള്‍ സൈറണ്‍ മുഴങ്ങി. കൈവെള്ളയിലെ വിജയം കൈവിട്ടുപോയതിന്റെ നിരാശയിൽ സന്ദീപിന്റെ കയ്യിൽ നിന്നു പന്തും കൈവിട്ടു. സർവശക്തിയും സംഭരിച്ച് സമദിന്റെ സ്ലോഗ്. സൈറ്റ് സ്ക്രീനിനു മുകളിലൂടെ പന്ത് ഗാലറിയിൽ. സിക്സ്!! രാജസ്ഥാന്റെ പ്ലേഓഫ് സ്വപ്നങ്ങൾ കൂടിയാണ് അന്ന് പറന്നകന്നതെന്ന് ആരാധകർ ഇപ്പോൾ തിരിച്ചറിയുന്നു.

മുംബൈ ഇന്ത്യൻസിനെതിരെയും അവസാന ഓവറിലാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. യശസ്വി ജയ്‌സ്വാളിന്റെ ആദ്യ ഐപിഎൽ സെഞ്ചറിയുടെ (62 പന്തിൽ 124) മികവിൽ രാജസ്ഥാൻ റോയൽസ് നേടിയ 212 റൺസ് സൂര്യകുമാർ യാദവ് (29 പന്തിൽ 55), ടിം ഡേവിഡ് (14 പന്തിൽ 45 നോട്ടൗട്ട്), കാമറൂൺ ഗ്രീൻ (26 പന്തിൽ 44) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്സുകളിലൂടെയാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. ജയ്സൻ ഹോൾഡർ എറിഞ്ഞ 20–ാം ഓവറിലെ ആദ്യ 3 പന്തും സിക്സിനു പറത്തിയാണ് ഡേവിഡ് മുംബൈയെ വിജയത്തിലെത്തിച്ചത്.

English Summary: Rajasthan Royals are knocked out of IPL 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com