ഗില്ലിനും സഹോദരിക്കുമെതിരായ സൈബർ ആക്രമണം; മിണ്ടാതെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍
Mail This Article
ബെംഗളൂരു∙ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മൻ ഗില്ലിനും സഹോദരിക്കുമെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിൽ പ്രതികരിക്കാതെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. നിർണായക പോരാട്ടത്തിൽ ഗുജറാത്തിനോടു തോറ്റ് ആർസിബി പുറത്തായതിനു പിന്നാലെ ഗില്ലിന്റെ സഹോദരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പ്രതികരണങ്ങൾ ഉയർന്നിരുന്നു. മത്സരം കാണാൻ ഗില്ലിന്റെ സഹോദരി ഷഹനീൽ ഗില്ലും ബെംഗളൂരുവിലെത്തിയിരുന്നു.
മത്സരത്തിൽ ശുഭ്മൻ ഗിൽ സെഞ്ചറി നേടുകയും ഗുജറാത്ത് ടൈറ്റൻസ് വിജയിക്കുകയും ചെയ്തതോടെ പ്ലേ ഓഫിൽ കടക്കാമെന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മോഹം പാഴായി. ഗുജറാത്ത് വിജയത്തിനു പിന്നാലെ ടീമിന്റെ ചിത്രങ്ങൾ ഗില്ലിന്റെ സഹോദരി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ചിത്രത്തിനു താഴെ ഷഹനീലിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നത്. സൈബർ ആക്രമണം രൂക്ഷമായതോടെ ഗില്ലിനെയും സഹോദരിയെയും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.
അവസാന മത്സരത്തിൽ ആറു വിക്കറ്റിനാണു ഗുജറാത്ത് ടൈറ്റൻസിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ ഗുജറാത്ത് ടൈറ്റൻസ് വിജയ ലക്ഷ്യത്തിലെത്തി. 52 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 104 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ വിജയ് ശങ്കറും ബാറ്റിങ്ങിൽ തിളങ്ങി. 35 പന്തുകൾ നേരിട്ട വിജയ് ശങ്കർ 53 റൺസെടുത്തു.
English Summary: RCB silent on cyber attack against Shubman Gill and sister