‘തല എൻട്രി’ ഇനി കാണുമോ?; റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ കഴിച്ചുകൂട്ടി ആരാധകർ

Mail This Article
അഹമ്മദാബാദ്∙ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ മധ്യത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോണി മഞ്ഞ ജഴ്സിയിൽ ഇറങ്ങിവരുന്ന കാഴ്ച കാണുന്നതിനാണ് എല്ലാ ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരിക്കുന്നത്. ഞായറാഴ്ച നടത്താനിരുന്ന ഫൈനൽ മഴയെ തുടർന്ന് റിസർവ് ദിനമായ ഇന്നത്തേക്ക് മാറ്റിയതോടെ, മത്സരം നേരിൽ കാണാനെത്തിയ ആരാധകരിൽ പലരും തിരികെ പോകാതെ റെയിൽവേ സ്റ്റേഷനിലും മറ്റുമായാണ് രാത്രി കിടന്നുറങ്ങിയത്.
അഹമ്മാദാബാദ് റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുന്ന മഞ്ഞ ജഴ്സിക്കാരുടെ ദൃശ്യങ്ങൾ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇനി ഒരുപക്ഷേ ക്രീസിന്‍റെ മധ്യത്തിലേക്ക് നടന്ന് വരുന്ന ‘തല എൻട്രി’ കണ്ടുകൊണ്ട് ‘ധോണീ, ധോണീ..’, ‘പെരിയ വിസിൽ പോട്’ വിളികൾ വിളിക്കാൻ സാധിക്കുമോയെന്ന ഉറപ്പില്ലാത്തതാണ് പലരെയും ഒരു രാത്രി എങ്ങനെയും കഴിച്ചുകൂട്ടാൻ പ്രേരിപ്പിച്ചത്. മഴ ഇന്ന് രസം കൊല്ലിയായി വരുതെന്നാണ് ആരാധകരുടെ ആഗ്രഹം.
ക്യാപ്റ്റൻസി മികവുകൊണ്ട് ചെന്നൈ സൂപ്പർ കിങ്സിനെയും ഇന്ത്യയെയും പല തവണ കിരീടനേട്ടത്തിൽ എത്തിച്ച ധോണിയുടെ അവസാന ഐപിഎൽ മത്സരമാകും ഇന്നത്തേത് എന്നാണ് അഭ്യൂഹങ്ങൾ. കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്ന് ടൂർണമെന്റിന്റെ തുടക്കത്തിൽ ധോണി തന്നെ പ്രതികരിച്ചിരുന്നു.
ഐപിഎലിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ധോണി വ്യക്തമാക്കിയിരുന്നു. 41 വയസ്സുകാരനായ ധോണി രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടരുകയായിരുന്നു. കഴിഞ്ഞ സീസണിൽ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനാക്കിയിരുന്നെങ്കിലും പിന്നീട് ധോണിക്കു തന്നെ ചുമതല നൽകുകയായിരുന്നു.
English Summary: Will we see the 'Tala Entry' again? ; Sleep at the railway station, to watch the match