ലാഹോര്‍∙ ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാൻ പങ്കെടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഐസിസി സംഘം ലാഹോറിലെത്തി. ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ, സിഇഒ ജെഫ് അലാര്‍ഡിസുമാണ് ലാഹോറിലെത്തിയത്.
ലോകകപ്പിനായി പാക്കിസ്ഥാന്‍, ഇന്ത്യയിലേക്ക് വരില്ലെന്ന് അടുത്തിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി നജാം സേഥി വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്കില്ലെന്ന് പറഞ്ഞതോടെയായിരുന്നു ഇത്. ഹൈബ്രിഡ് മോഡലിനും ഇന്ത്യ ഒരുക്കമല്ല. ഏഷ്യാകപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റുന്നതിനാണ് ബിസിസിഐ ശ്രമിക്കുന്നത്.
സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും സേഥി പറഞ്ഞിരുന്നു. ഏഷ്യാകപ്പ് പാകിസ്ഥാനില്‍ നിന്ന് മാറ്റിയാല്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സേഥി അറിയിച്ചിരുന്നു. ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നടത്തിയില്ലെങ്കില്‍ ശ്രീലങ്കയില്‍ നടത്തണമെന്ന നിര്‍ദേശവും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലുണ്ട്. യുഎഇ ആണ് നിഷ്പക്ഷ വേദിയായി കാണുന്നതെങ്കിലും സെപ്റ്റംബറിൽ യുഎഇയിലെ കനത്ത ചൂട് കണക്കിലെടുത്താണ് ശ്രീലങ്കയിലേക്ക് ടൂര്‍ണമെന്റ് മാറ്റുന്ന കാര്യം പരിഗണിക്കുന്നത്.
English Summary: ICC seeking guarantee from PCB over ODI world cup participation