ADVERTISEMENT

മുംബൈ∙ 16 കോടിയിലധികം രൂപ മുടക്കി വാങ്ങിയ താരമാണെങ്കിലും, ഇംഗ്ലിഷ് സൂപ്പർതാരം ബെൻ സ്റ്റോക്സ് ടീമിന്റെ ഘടനയ്ക്ക് യോജിക്കില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് പിന്നീട് തിരിച്ചറിഞ്ഞതായി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പരുക്കു മൂലമാണ് ടീമിനു പുറത്തായതെങ്കിലും, പരുക്കുമാറി തിരിച്ചെത്തിയ സ്റ്റോക്സിനെ ചെന്നൈ കളിപ്പിക്കാതിരുന്നത് ഈ തിരിച്ചറിവു നിമിത്തമാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു. യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്. ഐപിഎൽ താരലേലത്തിൽ 16.25 കോടി രൂപ മുടക്കി ചെന്നൈ വാങ്ങിയ സ്റ്റോക്സ്, കുറച്ചു മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങിയത്.

‘‘വളരെയധികം പണം മുടക്കിയാണ് ചെന്നൈ സൂപ്പർ കിങ്സ് താരലേലത്തിൽ ബെൻ സ്റ്റോക്സിനെ വാങ്ങിയത്. ഏതാണ്ട് 16 കോടിയിലധികം രൂപയാണ് ടീം സ്റ്റോക്സിനായി മുടക്കിയത്. പക്ഷേ, പിന്നീട് സംഭവിച്ചതോ? മൂന്നാം നമ്പറിൽ സ്റ്റോക്സിനെ ബാറ്റിങ്ങിന് ഇറക്കിയെങ്കിലും അദ്ദേഹം പരുക്കുമൂലം പുറത്തായി. പരുക്കു ഭേദമായി തിരിച്ചെത്തിയപ്പോഴോ, അദ്ദേഹം ടീമിന് യോജിക്കില്ലെന്ന യാഥാർഥ്യം ചെന്നൈ ടീം മാനേജ്മെന്റ് മനസ്സിലാക്കി’ – ചോപ്ര പറഞ്ഞു.

ന്യൂസീലൻഡ് താരം ഡിവോൺ കോൺവേ, ഇംഗ്ലണ്ട് താരം മൊയീൻ അലി, ശ്രീലങ്കൻ താരം മഹീഷ് തീക്ഷണ എന്നിവർ ചെന്നൈ നിരയിൽ ഒഴിച്ചു കൂടാനാകാത്ത താരങ്ങളായിരുന്നുവെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

‘‘ബാറ്റിങ്ങിൽ മുൻനിരയിൽ കളിക്കുന്ന താരമെന്ന നിലയിൽ ഡിവോൺ കോൺവേ, ഓൾറൗണ്ടറെന്ന നിലയിൽ മധ്യനിരയ്ക്ക് കരുത്തു പകരാൻ മൊയീൻ അലി, അദ്ദേഹം കാര്യമായി ബോൾ ചെയ്യാത്ത സാഹചര്യത്തിൽ ജഡേജയ്ക്കു പുറമെ മറ്റൊരു സ്പിന്നറില്ലാത്തതിനാൽ മഹീഷ് തീക്ഷണ... ഇവർ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു.’ – ചോപ്ര പറഞ്ഞു.

‘ചെന്നൈ ടീമിന് തുടക്കം മുതലേ ഡെത്ത് ബോളിങ്ങിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു വിദേശ താരത്തെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താൻ ചെന്നൈ നിർബന്ധിതരായത്. മതീഷ പതിരന, ഡ്വെയിൻ പ്രിട്ടോറിയസ്, സിസാൻഡ മഗാല എന്നിവരെ പരീക്ഷിച്ചത് അങ്ങനെയാണ്. പിന്നീട് പതിരന ടീമിൽ സ്ഥിരാംഗമായി’ – ചോപ്ര ചൂണ്ടിക്കാട്ടി.

English Summary: "You realised that he doesn't fit in your scheme of things" - Aakash Chopra on Ben Stokes' role for CSK in IPL 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com