ലണ്ടൻ∙ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി ഓവൽ ക്രിക്കറ്റ് ഗ്രൗണ്ട് ഒരുങ്ങി. നാളെ മുതൽ 11 വരെയാണ് ഫൈനൽ നടക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 3 മുതലാണ് മത്സരം ആരംഭിക്കുക. മഴ മൂലം ഏതെങ്കിലും ദിവസം കളി മുടങ്ങുകയാണെങ്കിൽ റിസർവ് ദിവസമായി 12–ാം തീയതി ഉപയോഗിക്കും. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഇന്ത്യ 2 സ്പിന്നർമാരെ കളിപ്പിക്കണം: മോണ്ടി പനേസർ
ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യ രണ്ട് സ്പിന്നർമാരുമായി ഇറങ്ങണമെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസർ. ഇംഗ്ലണ്ടിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പിച്ചാണ് ഓവലിലേത്. സ്പിന്നർമാർക്ക് ആവശ്യമായ ടേണും ബൗൺസും ഇവിടെ ലഭിക്കും.
ഓസ്ട്രേലിയൻ ബാറ്റർമാർ സ്പിൻ ബോളർമാരെ കളിക്കാൻ പ്രയാസപ്പെടുന്നത് നമ്മൾ മുൻപു കണ്ടതാണ്. അതിനാൽ ആർ.അശ്വിനെയും രവീന്ദ്ര ജഡേജയെയും കളിപ്പിക്കാൻ ഇന്ത്യ തയാറാകണമെന്നും പനേസർ പറഞ്ഞു. ഇടംകയ്യൻ സ്പിന്നറായ പനേസർ, ഇംഗ്ലണ്ടിനു വേണ്ടി 50 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ബാറ്റർമാരുടെ പ്രകടനം നിർണായകമാകും: രോഹിത് ശർമ
ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം നിർണായകമാകുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. ബാറ്റർമാർക്ക് എന്നും വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളാണ് ഇംഗ്ലണ്ടിലേത്. അതുകൊണ്ടു തന്നെ നല്ല തയാറെടുപ്പ് വേണം. വലിയ ഇന്നിങ്സുകൾ കളിക്കാൻ ബാറ്റർമാർ ശ്രദ്ധിക്കണം. ഒരു ചെറിയ അശ്രദ്ധ പോലും വിക്കറ്റ് നഷ്ടപ്പെടാൻ കാരണമാകും. ഓവലിലേത് മികച്ച ബാറ്റിങ് വിക്കറ്റാണെങ്കിലും കാലാവസ്ഥ പ്രതികൂലമായാൽ ബാറ്റിങ് ദുഷ്കരമാകാൻ സാധ്യതയുണ്ട്– രോഹിത് പറഞ്ഞു.
ഇന്ത്യൻ ബോളിങ് വെല്ലുവിളി: സ്മിത്ത്
ഇന്ത്യൻ ബോളിങ് നിര മത്സരത്തിൽ വെല്ലുവിളി ഉയർത്തുമെന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. മികച്ച പേസ് ബോളിങ് നിരയുമാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ഡ്യൂക്ക് ബോളിൽ അവർ കൂടുതൽ അപകടകാരികളാകും. ഇന്ത്യൻ സ്പിന്നർമാരെയും കുറച്ചുകാണാൻ കഴിയില്ല. ഈ പേസ്– സ്പിൻ കോംബിനേഷൻ തന്നെയാണ് ഇന്ത്യയുടെ കരുത്ത്. മത്സരത്തിൽ ഓസ്ട്രേലിയ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരിക്കും– സ്മിത്ത് പറഞ്ഞു.
English Summary: World Test Championship Final, Rain Updates