ഉന്മേഷമില്ല, ആദ്യ ദിനം തന്നെ ഇന്ത്യൻ താരങ്ങൾക്കു ക്ഷീണം; വിമർശിച്ച് സുനിൽ ഗാവസ്കർ
Mail This Article
ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ ആദ്യ ദിവസം ഇന്ത്യൻ ടീം പുറത്തെടുത്ത പ്രകടനത്തിൽ അതൃപ്തി അറിയിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ആദ്യ ദിനത്തിലെ അവസാന സെഷനിൽ തന്നെ ഇന്ത്യൻ താരങ്ങൾ ക്ഷീണിച്ച അവസ്ഥയിലായിരുന്നെന്ന് സുനിൽ ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘അവസാന സെഷനിൽ ഇന്ത്യൻ ടീം ക്ഷീണിതരായിരുന്നു. അവർ ഉന്മേഷമില്ലാത്ത അവസ്ഥയിലായിരുന്നു.’’– സുനിൽ ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
ഫൈനൽ പോരാട്ടത്തിന്റെ ആദ്യ ദിനം തുടക്കത്തിൽ ഇന്ത്യ തിളങ്ങിയെങ്കിലും സാവധാനം കളി ഓസ്ട്രേലിയ നിയന്ത്രണത്തിലാക്കുകയായിരുന്നു. വെടിക്കെട്ട് സെഞ്ചറിയുമായി ട്രാവിസ് ഹെഡ് (146 നോട്ടൗട്ട് ) മുന്നിൽ നിന്നു നയിച്ചപ്പോൾ ഒന്നാം ദിനം ഓസ്ട്രേലിയയുടെ സ്കോർ 3ന് 327. 95 റൺസുമായി സ്റ്റീവ് സ്മിത്തും ക്രീസിലുണ്ട്. നാലാം ഓവറിലെ 4–ാം പന്തിൽ ഓപ്പണർ ഉസ്മാൻ ഖവാജയെ (0) പുറത്താക്കിയ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്കു മേൽക്കൈ നൽകിയെന്നു തോന്നിച്ചെങ്കിലും ഒരറ്റത്ത് നന്നായി കളിച്ച ഡേവിഡ് വാർണർ (43) ഓസ്ട്രേലിയയെ മുന്നോട്ടു നയിച്ചു.
ആദ്യ സെഷൻ അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, വാർണറെ പുറത്താക്കിയ ഷാർദൂൽ ഠാക്കൂർ, ഒന്നാം സെഷനിൽ ഇന്ത്യയ്ക്ക് നേരിയ ആധിപത്യം നൽകി. 2ന് 73 എന്ന നിലയിൽ രണ്ടാം സെഷൻ ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വൈകാതെ മാർനസ് ലബുഷെയ്നെയും (26) നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്ത്– ട്രാവിസ് ഹെഡ് സഖ്യം മത്സരം പതിയെ ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലാക്കി.
3ന് 170 എന്ന നിലയിൽ രണ്ടാം സെഷൻ അവസാനിപ്പിച്ച ഓസ്ട്രേലിയ, മൂന്നാം സെഷനിൽ കൂടുതൽ ആക്രമണോത്സുകതയോടെയാണ് കളിച്ചത്. മൂന്നാം സെഷനിൽ ഒരു ഘട്ടത്തിൽ 6നു മുകളിലായിരുന്നു ഓസ്ട്രേലിയയുടെ റൺ റേറ്റ്. ആദ്യ ഓവറുകൾ മാറ്റിനിർത്തിയാൽ ഒന്നാം ദിനം മുഴുവൻ തെളിഞ്ഞ കാലാവസ്ഥയായിരുന്നു ഓവലിൽ. ഇതോടെ ബോളർമാർക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയായി. ഷോർട്ട് ബോളുകളിലൂടെ ഷമിയും സിറാജും ഓസ്ട്രേലിയൻ ബാറ്റർമാരെ പരീക്ഷിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താൻ അതു പോരായിരുന്നു.
English Summary: India Looked Tired, Dispirited: Sunil Gavaskar