ലണ്ടൻ∙ കയ്യിൽ പരുക്കേറ്റിട്ടും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പോരാട്ടത്തിൽ ബാറ്റിങ് തുടർന്ന് അജിൻക്യ രഹാനെ. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം ദിനമാണ് അജിൻക്യ രഹാനെയ്ക്കു പരുക്കേറ്റത്. വിരലിൽ പ്ലാസ്റ്റർ ഒട്ടിച്ച ശേഷം താരം ബാറ്റിങ് തുടർന്നു. അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം ചേർന്ന് 71 റൺസാണ് അജിൻക്യ രഹാനെ കൂട്ടിച്ചേർത്തത്.
ഐപിഎല്ലിൽ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയ ശേഷം ടെസ്റ്റ് കളിക്കാനിറങ്ങുന്ന അജിൻക്യ രഹാനെയിലാണ് മൂന്നാം ദിനം ടീം ഇന്ത്യയുടെ പ്രതീക്ഷകൾ. ചെന്നൈ സൂപ്പർ കിങ്സിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 29 പന്തിൽ 71 റൺസെടുത്ത് ഞെട്ടിച്ച അജിൻക്യ രഹാനെ വ്യാഴാഴ്ച കളി നിർത്തുമ്പോള്‍ നേടിയത് 71 പന്തിൽ 29 റൺസ്. ട്വന്റി20യിൽനിന്ന് ടെസ്റ്റിലേക്ക് എത്ര എളുപ്പത്തിലാണ് രഹാനെ മാറിയതെന്ന് ഈ സ്കോർ ചൂണ്ടിക്കാട്ടി ആരാധകർ വിലയിരുത്തുന്നു.
രണ്ടാം ദിവസം ബാറ്റിങ്ങിന് ഇടയിൽ രഹാനെ എൽബിഡബ്ല്യു ആയിരുന്നു. അംപയർ ഔട്ട് അനുവദിച്ചെങ്കിലും പന്ത് നോബോളായതിനാൽ രഹാനെ രക്ഷപ്പെടുകയായിരുന്നു. രണ്ടാം ദിവസം 142 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യ പ്രതിരോധത്തിലാണ്. അജിൻക്യ രഹാനെ (71 പന്തിൽ 29), ശ്രീകർ ഭരത് (14 പന്തിൽ അഞ്ച്) എന്നിവരാണ് പുറത്താകാതെ നിൽക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 469 റൺസെടുത്തിരുന്നു.
English Summary: Ajinkya Rahane injury update