ADVERTISEMENT

ലണ്ടൻ ∙ സ്വന്തം ജീവിതം നൽകിയ പാഠങ്ങളിലൂടെയാണ് വെല്ലുവിളികളെ അതിജീവിക്കാൻ ഷാർദൂൽ ഠാക്കൂർ പഠിച്ചത്. നാട്ടിൽ ക്രിക്കറ്റ് പരിശീലിക്കാൻ ഗ്രൗണ്ട് ഇല്ലാത്തതായിരുന്നു ഷാർദൂലിന്റെ ആദ്യ വെല്ലുവിളി. ദിവസവും 80 കിലോമീറ്റർ യാത്ര ചെയ്തു മുംബൈയിലെത്തി പരിശീലിച്ചാണ് ഷാർദൂൽ അതിനോടു പ്രതികരിച്ചത്. ഇന്നലെ ബോഡി ലൈൻ ഷോർട്ട് ബോളുകളും അപ്രതീക്ഷിത ബൗൺസറുകളുമായി ഓസ്ട്രേലിയൻ ബോളർമാർ ഉയർത്തിയ വെല്ലുവിളിയെ അതിജീവിക്കാൻ ഷാർദൂലിനെ സഹായിച്ചതും ഈ ജീവിതപാഠങ്ങൾ തന്നെയാകും.

അഞ്ചിലേറെ തവണയാണ് ഓസീസ് പേസർമാരുടെ പന്തുകൾ ഷാർദൂലിന്റെ ശരീരത്തെ വേദനിപ്പിച്ചത്. അവയെയെല്ലാം അതിജീവിച്ച് അജിൻക്യ രഹാനെയ്ക്കൊപ്പം (89) 7–ാം വിക്കറ്റിൽ ഷാർദൂൽ (51) പടുത്തുയർത്തിയ 109 റൺസ് കൂട്ടുകെട്ടാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഫോളോ ഓൺ നാണക്കേടിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത്. 296 റൺസിന് പുറത്തായ ഇന്ത്യ 173 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി.

മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 4ന് 123 എന്ന നിലയിലാണ് ഓസീസ്. ആകെ 296 റൺസ് ലീഡ്. ലബുഷെയ്ൻ (41), കാമറൂൺ ഗ്രീൻ  (7) എന്നിവരാണ് ക്രീസിൽ. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണർമാരായ ഡേവിഡ് വാർണറെയും (1) ഉസ്മാൻ ഖവാജയെയും (13) തുടക്കത്തിലേ നഷ്ടമായി. വാർണറെ മുഹമ്മദ് സിറാജും ഖവാജയെ ഉമേഷ് യാദവുമാണ് പുറത്താക്കിയത്. 2ന് 24 എന്ന നിലയിൽ പതറിയ ഓസ്ട്രേലിയയെ കൂടുതൽ പരുക്കുകളില്ലാതെ മൂന്നാം ദിനം അവസാനിപ്പിക്കാൻ സഹായിച്ചത് മൂന്നാം വിക്കറ്റിലെ സ്റ്റീവ് സ്മിത്ത്– ലബുഷെയ്ൻ കൂട്ടുകെട്ടാണ്.

സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 469, രണ്ടാം ഇന്നിങ്സിൽ 4ന് 123. ഇന്ത്യ ഒന്നാം ഇന്നിങ്സ് 296.

രക്ഷകൻ രഹാനെ‌

രാജ്യാന്തര ക്രിക്കറ്റിലെ 16 മാസത്തെ ‘ഇടവേളയോ’ ഐപിഎൽ ഹാങ്ഓവറോ ഒന്നും തന്നെ ബാധിച്ചില്ലെന്ന് തെളിയിക്കുന്നതായിരുന്നു അജിൻക്യ രഹാനെയുടെ ഇന്നിങ്സ്. കൂട്ടത്തകർച്ചയിലേക്കു വീണ ഇന്ത്യൻ ബാറ്റിങ്ങിനെ താങ്ങിനിർത്തിയത് രഹാനെയുടെ ചെറുത്തുനിൽപാണ്. 5ന് 151 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയ്ക്കു തുടക്കത്തിൽ തന്നെ കെ.എസ്.ഭരത്തിനെ (5) നഷ്ടമായി. പിന്നാലെയെത്തിയ ഷാർദൂൽ ഠാക്കൂറിനൊപ്പം രഹാനെ രക്ഷാപ്രവർത്തനം തുടർന്നു. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ അർധ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരം, ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്നീ നേട്ടങ്ങളും ഇന്നലെ രഹാനെ സ്വന്തമാക്കി.

നോ ബോൾ,വിക്കറ്റ്!

ഒന്നാം ഇന്നിങ്സിൽ രണ്ടുതവണയാണ് ഇന്ത്യൻ ബാറ്റർമാർക്ക് ‘നോ ബോൾ’ ആയുസ്സ് നീട്ടിനൽകിയത്. അജിൻക്യ രഹാനെ 17ൽ നിൽക്കുമ്പോൾ വിക്കറ്റിനു മുന്ന‍ിൽ കുരുങ്ങി ഔട്ടായിരുന്നു. ഷാർദൂൽ ഠാക്കൂർ 36ൽ നിൽക്കുമ്പോഴും സമാനരീതിയിൽ എൽബിഡബ്ല്യു ആയി. രണ്ടുതവണയും റിവ്യു എടുത്തപ്പോൾ പന്ത് നോ ബോൾ ! ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസായിരുന്നു രണ്ടു സന്ദർഭങ്ങളിലും ബോളർ.

ഹാട്രിക് ഠാക്കൂർ

ഓവലിൽ തുടർച്ചയായി മൂന്നാം തവണയാണ് ഷാർദൂൽ ഠാക്കൂർ അർധ സെഞ്ചറി നേടുന്നത്. 2021ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്സിലും (57,60) ഷാർദൂൽ അർധ സെഞ്ചറി നേടിയിരുന്നു. ഹാട്രിക് അർധ സെഞ്ചറിയോടെ ഓവലിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ  താരമായി ഷാർദൂൽ  മാറി.

English Summary : India vs Australia ICC World test champonship match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com