തുടർച്ചയായി അഞ്ച് സിക്സുകൾ, ഡബിളിനപ്പുറം വീണ്ടും മൂന്നെണ്ണം; ദീപേന്ദ്ര ബ്രില്യൻസ്

Mail This Article
ഹാങ്ചോ∙ റെക്കോർഡുകൾ തകർന്നു വീഴുന്നതായിരുന്നു ഏഷ്യാകപ്പിലെ നേപ്പാൾ– മംഗോളിയ മത്സരം. ആദ്യമായി ട്വന്റി20 ക്രിക്കറ്റ് കളിക്കാനിറങ്ങിയ മംഗോളിയൻ താരങ്ങളെ യാതൊരു ഇളവും കാണിക്കാതെ നേപ്പാൾ തകർത്തുവിടുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 314 റൺസ്. മറുപടി ബാറ്റിങ്ങിൽ മംഗോളിയ 13.1 ഓവറിൽ 41 റൺസെടുത്തു പുറത്തായി. നേപ്പാളിന്റെ വിജയം 273 റൺസിന്. റൺസ് അടിസ്ഥാനത്തിൽ ട്വന്റി20യിലെ ഏറ്റവും വലിയ വിജയമാണിത്.
ആദ്യ വിക്കറ്റുകൾ നഷ്ടമായതിനു ശേഷം 19 വയസ്സുകാരൻ കുശാൽ മല്ലയും ദീപേന്ദ്ര സിങ് എയ്‍രിയും ചേർന്നുള്ള ബാറ്റിങ് വെടിക്കെട്ടാണ് നേപ്പാളിനെ ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറിലെത്തിച്ചത്. ഒൻപതു പന്തുകളിൽനിന്ന് ദീപേന്ദ്ര അർധ സെഞ്ചറി നേടി. 2007 ലെ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തുകളിൽ അർധ സെഞ്ചറി നേടിയ യുവരാജ് സിങ്ങിനെ മറികടന്നാണ് ദീപേന്ദ്രയുടെ നേട്ടം.
16 വർഷം മുൻപ് ഇംഗ്ലിഷ് പേസർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരു ഓവറിലെ ആറുപന്തുകളും യുവരാജ് സിക്സ് പറത്തിയിരുന്നു. മത്സരത്തിൽ നേപ്പാൾ താരം തുടർച്ചയായി അഞ്ച് സിക്സുകള്‍ നേടി. ഡബിൾ ഓടിയെടുത്ത ശേഷം മൂന്ന് സിക്സുകൾ കൂടി നേടി അർധ സെഞ്ചറി പൂർത്തിയാക്കി. 19–ാം ഓവറിലായിരുന്നു താരത്തിന്റെ അഞ്ച് സിക്സുൾ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ഏഷ്യാകപ്പ് മത്സരങ്ങൾക്കു ശേഷമാണ് നേപ്പാൾ ടീം ചൈനയിലേക്കു വിമാനം കയറിയത്. ഏഷ്യാകപ്പിൽ നേപ്പാൾ സൂപ്പർ ഫോറിലെത്താതെ പുറത്തായിരുന്നു.
English Summary: 6 Consecutive Sixes, 50 In 9 Balls! Nepal's Dipendra Singh Creates History