നായകനാകാന്‍ രോഹിത്തിനു താൽപര്യമില്ലായിരുന്നു, കോലിയെ നീക്കിയതു ഞാനല്ല: വെളിപ്പെടുത്തി ഗാംഗുലി

Mail This Article
കൊൽക്കത്ത ∙ വിരാട് കോലിയെ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തുനിന്നു നീക്കിയത് താനല്ലെന്ന് സൗരവ് ഗാംഗുലി. ‘‘ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തു തുടരാൻ കോലിക്ക് താൽപര്യമില്ലായിരുന്നു. അതു പലതവണ തുറന്നു പറയുകയും ചെയ്തിരുന്നു. ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തു തുടരുന്നില്ലെങ്കിൽ ഏകദിനത്തിലെ ക്യാപ്റ്റൻസി കൂടി ഒഴിയുന്നത് നല്ലതായിരിക്കുമെന്ന നിർദേശം ഞാൻ മുന്നോട്ടുവച്ചു. ടെസ്റ്റിലും ലിമിറ്റഡ് ഓവറിലും 2 വ്യത്യസ്ത ക്യാപ്റ്റൻമാർ ഉണ്ടാകട്ടെയെന്ന ചിന്തയായിരുന്നു അതിനു പിന്നിൽ.’’
പക്ഷേ ക്യാപ്റ്റൻ പദവി ഒഴിയുന്നതിനായി കോലിയിൽ സമ്മർദം ചെലുത്തിയിട്ടില്ല. അദ്ദേഹത്തെ മാറ്റാൻ ശ്രമിച്ചിട്ടുമില്ല– ബംഗാളിലെ സ്വകാര്യ ടെലിവിഷൻ പരിപാടിക്കിടെ സൗരവ് ഗാംഗുലി പറഞ്ഞു. 3 ഫോർമാറ്റുകളിലെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം 2022ന്റെ തുടക്കത്തിൽ വലിയ കോളിളക്കമുണ്ടായിരുന്നു.
സൗരവ് ഗാംഗുലിയായിരുന്നു അന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത്. രോഹിത് ശർമയെ ക്യാപ്റ്റനാക്കാൻ ഗാംഗുലിയുടെ നേതൃത്വത്തിൽ കോലിയെ പുറത്താക്കുകയായിരുന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു. ഈ വിഷയത്തിലാണ് ഗാംഗുലി പ്രതികരിച്ചത്. 3 ഫോർമാറ്റിലും നായകനാകാൻ രോഹിത് ശർമയ്ക്കു താൽപര്യമില്ലായിരുന്നു. അതുകൊണ്ട് കോലി സ്ഥാനമൊഴിഞ്ഞപ്പോൾ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ മാത്രം ക്യാപ്റ്റനാകാൻ ഞാൻ രോഹിത്തിനെ നിർബന്ധിച്ചു.–ഗാംഗുലി പറഞ്ഞു.