ദാവൂദിനെപ്പറ്റി ഒന്നും പറയാനില്ല, എന്നെ ആരും വീട്ടുതടങ്കലിലാക്കിയിട്ടില്ല: പ്രതികരിച്ച് മിയാന്‍ദാദ്

Mail This Article
ഇസ്‍ലാമബാദ്∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. ദാവൂദ് വിഷബാധയേറ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ദാവൂദിന്റെ അടുത്ത ബന്ധുവായ ജാവേദ് മിയാൻദാദിനെയും കുടുംബത്തെയും പാക്കിസ്ഥാൻ വീട്ടുതടങ്കലിലാക്കിയതായും അഭ്യൂഹങ്ങൾ പ്രചരിച്ചു.
എന്നാൽ താൻ വീട്ടുതടങ്കലിലാണെന്നതു തെറ്റായ വാർത്തയാണെന്നു മിയാൻദാദ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘‘ദാവൂദിനെക്കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല. പറയാനുള്ളത് പാക്കിസ്ഥാൻ സർക്കാർ പറയും.’’– മിയാൻദാദ് പ്രതികരിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ കറാച്ചിയിലെ ആശുപത്രിയിലാണു ദാവൂദ് ഇബ്രാഹിമിനെ ചികിത്സിക്കുന്നതെന്നാണു വിവരം. ആശുപത്രി ഫ്ലോറിലെ ഒരേയൊരു രോഗി ദാവൂദാണെന്നും അടുത്ത ബന്ധുക്കളെയും ഡോക്ടർമാരെയും മാത്രമാണ് അകത്തേക്കു കടത്തിവിടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദാവൂദ് ജീവനോടെയുണ്ടെന്നും പൂർണ ആരോഗ്യവാനാണെന്നും അടുത്ത സഹായി ഛോട്ടാ ഷക്കീൽ ദേശീയ മാധ്യമത്തോടു പറഞ്ഞു. ദാവൂദ് മരിച്ചു എന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായി. പാക്കിസ്ഥാന്റെ കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കറിന്റേതെന്ന പേരിൽ പ്രചരിക്കുന്ന എക്സ് അക്കൗണ്ടിലെ കുറിപ്പിന്റെ സ്ക്രീൻഷോട്ടാണ് ഇതിൽ പ്രധാനം. ഈ സ്ക്രീൻ ഷോട്ട് വ്യാജമാണെന്നും റിപ്പോർട്ടുകളുണ്ട്.